ഒരു രാജ്യത്തെ മുഴുവൻ ഇന്റർനെറ്റ് മുടക്കിയ മുത്തശ്ശി. യൂറോപ്യൻ രാജ്യമായ അർമീനിയിയിൽ ഒരു ദിവസം പന്ത്രണ്ട് മണിക്കൂർ ഇന്റർനെറ്റ് സേവനം നിശ്ചലമായി. 2011 ലാണ് ഇത് നടന്നത്. ഇന്റർനെറ്റ് സ്തംഭനം നടന്നതിന് പിന്നിൽ ഒരു മുത്തശ്ശിയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത് .
അയൽ രാജ്യമായ ജോർജിയയിൽ ടിബ്ലിസിയിലെ അർമാസി എന്ന ഗ്രാമത്തിൽ ആണ് മുത്തശ്ശി കഴിഞ്ഞിരുന്നത്. ഹായസ്റ്റാൻ ഷക്കാറിയാൻ എന്ന എഴുപത്തിയഞ്ചുകാരിയാണ് മുത്തശ്ശി. ജോർജിയയിൽ ആളുകൾ തങ്ങളുടെ ചുറ്റുമുള്ള ഭൂമിയിൽ ലോഹവസ്തുക്കൾക്കായി കുഴിച്ച് നോക്കുന്നത് പതിവാണ്. ഇങ്ങനെ കിട്ടുന്ന ലോഹവസ്തുക്കൾ മാർക്കറ്റുകളിൽ വിറ്റാണ് അവിടുത്തുകാർ വരുമാനം കണ്ടെത്തുന്നത്.
പതിവുപോലെ ലോഹവസ്തുക്കൾ തപ്പി മുത്തശ്ശിയും കുഴികുഴിക്കാൻ തുടങ്ങി. കുഴികുഴിക്കുന്നതിനിടയിൽ ഭൂഗർഭ കേബിളിൽ തട്ടി കേബിൾ മുറിഞ്ഞു. ആ മുറിഞ്ഞത് സാധാരണ കേബിൾ ആയിരുന്നില്ല. സെക്കൻഡിൽ 12.6 ടെറാബൈറ്റ് ഡേറ്റ കൈമാറ്റം നടക്കുന്ന ജോർജിയൻ കോകസസ് കേബിളായിരുന്നു മുത്തശ്ശി മുറിച്ചുകളഞ്ഞത്. ജോർജിയയിൽ നിന്ന് അർമീനിയയിലേക്കും അസർബൈജാനിലേക്കും ഇന്റർനെറ്റ് സേവനം നൽകുന്ന 500 കിലോമീറ്ററോളം നീളമുള്ള കേബിൾ മുറിഞ്ഞതോടെ അവിടുത്തെയെല്ലാം ഇന്റർനെറ്റ് സേവനം മുടങ്ങി. ഇന്റർനെറ്റ് ബന്ധം ഇല്ലാതായതോടെ അർമീനിയയിലെ എല്ലാ സേവനങ്ങളും മുടങ്ങി. ഇന്റെനെറ്റ് ഉപയോഗിച്ചുള്ള ഒരു സേവനം പോലും നടക്കാതെയായി. ബാങ്കുകളിലെ പ്രവർത്തനവും ടിവി ചാനലുകളും എല്ലാം പ്രവർത്തനരഹിതമായി. എന്താണ് സംഭവം എന്ന് വ്യക്തമാവാതെ അധികാരികളും കുടുങ്ങി. ഒടുവിൽ ഇന്റർനെറ്റ് പോലും എന്താണെന്ന് അറിയാത്ത മുത്തശ്ശി പോലീസ് പിടിയിലുമായി.
Grandmother who shut down the internet all over a country