കൊച്ചി : (piravomnews.in) തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്.
റൂറലിൽ 4500 ഉം സിറ്റിയിൽ 2500 ഉം പൊലീസുകാരടക്കം 7500 പൊലീസുകാരാണ് തെരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിക്കുണ്ടാകുക. റൂറലിൽ സ്പെഷ്യൽ പൊലീസടക്കം 4500 പേരെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ വിന്യസിച്ചു.
14 ഡിവൈഎസ്‌പിമാർ, 44 ഇൻസ്പെക്ടർമാർ, 400 എസ്ഐ–-എഎസ്ഐമാർ, 2200 സീനിയർ സിപിഒ–-സിപിഒമാർ തുടങ്ങിയവരെ സുരക്ഷയ്ക്കായി നിയോഗിച്ചു.
1510 സ്പെഷ്യൽ പൊലീസ് ഓഫീസർമാരും സിആർപിഎഫിൽനിന്ന് 41 ഉദ്യോഗസ്ഥരും മറ്റു ഡിപ്പാർട്ട്മെന്റുകളിൽനിന്ന് 102 പേരും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാകും. 102 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളും 64 ലോ ആൻഡ് ഓർഡർ പട്രോളിങ് സംഘങ്ങളും റോന്ത് ചുറ്റും.
കൂടാതെ ഐപി സ്ട്രൈക്കിങ് ഫോഴ്സ്, സ്റ്റേഷൻ സ്ട്രൈക്കിങ് ഫോഴ്സ്, ജില്ലാ സ്ട്രൈക്കിങ് ഫോഴ്സ്, ഡിഐജി സ്ട്രൈക്കിങ് ഫോഴ്സ് എന്നിവയും സുരക്ഷയൊരുക്കും. ബൂത്തുകളും പരിസരങ്ങളും നിരീക്ഷിക്കാൻ 102 കാമറകൾ ഒരുക്കിയിട്ടുണ്ട്.
റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കൊച്ചി നഗരത്തിലെ 756 പോളിങ് ബൂത്തുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സിറ്റി പൊലീസ്. കമീഷണർ എസ് ശ്യാംസുന്ദറിന്റെ നേതൃത്വത്തിൽ ഡിസിപിമാരായ കെ എസ് സുദർശൻ, ഷാജു കെ വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ 15 എസിപിമാർ, 36 ഇൻസ്പെക്ടർമാർ എന്നിവരടക്കം 2600 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
24 മണിക്കൂർ പട്രോളിങ് ഡ്യൂട്ടിക്കായി 110 വാഹനങ്ങളിലും എമർജൻസി സ്‌ട്രൈക്കർ ഡ്യൂട്ടിക്കായി 10 വലിയ വാഹനങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ കേന്ദ്ര സേനയെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
#Police are #preparing to make the #election #smooth and #safe