പിറവം : (piravomnews.in) കുമരകം–-നെടുമ്പാശേരി ഹൈവേയുടെ ഭാഗമായ പെരുവ–-പിറവം–പെരുവുംമൂഴി റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരമായി.
2021ൽ ആരംഭിച്ച പദ്ധതി എംഎൽഎയുടെ അനാസ്ഥമൂലം മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പൊതുമരാമത്ത്, ധന വകുപ്പുകൾക്ക് നിവേദനം നൽകിയിരുന്നു.റീ-ബില്‍ഡ് കേരളയില്‍ ഉൾപ്പെടുത്തി 105 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യം ഉണ്ടായിരുന്നത്.അധികനിർമാണത്തിനായി 37.59 കോടി രൂപകൂടി അനുവദിച്ചു.

എസ്റ്റിമേറ്റ് വർധനയടക്കം ചേർത്ത് 157 കോടിയുടെ പദ്ധതിക്കാണ് ഇപ്പോൾ അനുമതി. 21.40 കിലോമീറ്റര്‍ റോഡ് നവീകരണമാണ് നടക്കുന്നത്. പിറവത്തെ പടവെട്ടിപ്പാലം ഉള്‍പ്പെടെ വിവിധ പാലങ്ങളുടെയും കലുങ്കുകളുടെയും പുനര്‍നിര്‍മാണം ഉള്‍പ്പെടെ പുതിയ പദ്ധതിയിലുണ്ട്.
നടത്തിപ്പിൽ കാലതാമസം നേരിട്ടതിനാല്‍ മുന്‍ കരാറുകാരനെ ഒഴിവാക്കി.അതേസമയം, പദ്ധതിയിലെ തടസ്സങ്ങൾ നീക്കാൻ അനൂപ് ജേക്കബ് എംഎൽഎ ഇടപെട്ടില്ലെന്ന് ആരോപണം ശക്തമാണ്. അവലോകനയോഗങ്ങളിൽ പങ്കെടുക്കാതെ പദ്ധതി വൈകിപ്പിച്ചു. കെഎസ്ഇബി, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ഏകോപനമുണ്ടായില്ല.
എസ്റ്റിമേറ്റ് പുതുക്കുന്നതിലും നടപടിയുണ്ടായില്ല. റോഡ് കടന്നുപോകുന്ന പിറവം നഗരസഭ, രാമമംഗലം പഞ്ചായത്ത് പ്രദേശങ്ങളിലെ നാട്ടുകാർ സ്ഥലം സൗജന്യമായി വിട്ടുനൽകിയിരുന്നു.
രാഷ്ട്രീയ ഇടപെടൽ നടത്തി രാമമംഗലത്ത് ചില ഭാഗങ്ങളിൽ വീതി കുറയ്‌ക്കാൻ ശ്രമിച്ചതായി ആക്ഷേപമുയർന്നിരുന്നു. ഇതുൾപ്പെടെ മണ്ഡലത്തിൽ സർക്കാർ അനുവദിച്ച പദ്ധതികൾ വൈകിപ്പിക്കുന്ന എംഎൽഎയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെയും സിപിഐ എമ്മിന്റെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
The revised estimate for the Peruva-Piravam-Peruvumoozhi road has been approved.
