അങ്കമാലി : (piravomnews.in) എടക്കുന്ന് കപ്പേളയ്‌ക്കുസമീപം സാമൂഹ്യവിരുദ്ധരുടെ ശല്യം ജനജീവിതം ദുസ്സഹമാക്കുന്നു. വൈകിട്ട് ആറിനുശേഷം കാൽനടക്കാർക്ക് സഞ്ചരിക്കാൻപറ്റാത്ത രീതിയിൽ മദ്യപന്മാരുടെ ശല്യം രൂക്ഷമാകുകയാണ്.
കപ്പേളയ്‌ക്കുസമീപമായി ഒരു ആശുപത്രിയും സ്കൂളും പ്രവർത്തിക്കുന്നുണ്ട്. അനധികൃതമായി മദ്യം വിൽക്കുന്നതുമൂലം മറ്റ് സ്ഥലങ്ങളിൽനിന്ന് മദ്യപന്മാർ എടക്കുന്നിലേക്ക് എത്തുന്നു.
കഴിഞ്ഞദിവസം ചിറ്റിനപ്പിള്ളി ബേക്കറിയിൽ, ശീതളപാനീയങ്ങൾ എടുക്കാൻ വച്ചിരുന്ന സ്റ്റാൻഡ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അടുത്ത പറമ്പിലേക്ക് എറിഞ്ഞുകളയുകയും മാലിന്യം കടയുടെ മുൻവശത്ത് വിതറുകയും ചെയ്തു.
ഇതിനെതിരെ വ്യാപാരികൾ അങ്കമാലി പൊലീസിൽ പരാതി നൽകി. ചെറുകിടസ്ഥാപനങ്ങൾക്ക് സ്വസ്ഥമായി കച്ചവടം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് എടക്കുന്ന് --പന്തയ്ക്കൽ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
#Harassment by #anti-socials #makes #people's lives #difficult