തിരുവനന്തപുരം: (piravomnews.in) പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്ന് പോലീസിന്റെ പ്രാഥമികനിഗമനം.
വിവാഹം കഴിച്ചവരിൽനിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. സ്വർണമാലപോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരിൽനിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് ഇവർ വാങ്ങിയിരുന്നത്.

ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കൽത്തന്നെയുണ്ടായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങൾ രേഷ്മ മുന്നോട്ടുകൊണ്ടുപോയത്.
ബിഹാറിൽ അധ്യാപികയായിരുന്ന രേഷ്മ, 2024-ൽ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാൻ നിശ്ചയിക്കുകയും ചെയ്ത ത്. യുഎസിൽ നഴ്‌സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-നും വാളകം സ്വദേശിയെ മാർച്ച് ഒന്നിനും വിവാഹം കഴിച്ചു.
കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചു. എല്ലാവരെയും മാട്രിമോണിയൽ വൈബ്‌സൈറ്റ് വഴിഴിയാണ് രേഷ്മ പരിചയപ്പെട്ടത്. വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്.
രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ തിരിച്ച് വിദേശത്തേക്കു പോയിരുന്നു. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത് കോട്ടയം സ്വദേശിയാണ്.
ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവർ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും അമ്പലം അടച്ചതിനാൽ നടന്നില്ല. ആ ആര്യനാട്ടെ കല്യാണത്തിന് രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.
യാത്രാവശ്യങ്ങൾക്കുള്ള പണം മാത്രമാണ് ഭർത്താക്കന്മാരിൽനിന്ന് രേഷ്മ വാങ്ങിയിരുന്നത്. ബിഹാറിൽ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് ഇവർ വാളകത്തെ വീട്ടിൽനിന്നു പോയിരുന്നത്.
കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മയുടെ മൊഴി.
പോലീസ് ആദ്യം ഇക്കാര്യം വിശ്വസിച്ചില്ലെങ്കിലും വിശദമായ അന്വേഷണത്തിൽ ഇതു സത്യമാണെന്നാണു കരുതുന്നത്. തന്നെ അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കണമെന്നും ഇല്ലെങ്കിൽ ഇനിയും തട്ടിപ്പു തുടരുമെന്നും രേഷ്മതന്നെ പോലീസിനോടു പറഞ്ഞിരുന്നു.
Initial findings indicate that Reshma did not commit marriage fraud for money or gold.
