കൊച്ചി : (piravomnews.in) ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീൻപിടിത്ത ബോട്ടുകൾ തീരമണഞ്ഞു. ഇനി വല നിറയും നാളുകൾക്കായുള്ള കാത്തിരിപ്പിലാണ് മത്സ്യത്തൊഴിലാളികൾ.
നിരോധനവും കാലാവസ്ഥയും തുണച്ചാൽ ട്രോളിങ് നിരോധനം കഴിയുന്നതോടെ നല്ല കോള് ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ.ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും തിങ്കൾ അർധരാത്രിയോടെ മടങ്ങിയെത്തി. ഇനിയും ശേഷിക്കുന്നുണ്ടെങ്കിൽ ഉടൻ തിരികെ എത്താനുള്ള സന്ദേശം ഫിഷറീസ് വകുപ്പ് നൽകിയിട്ടുണ്ട്.

ട്രോളിങ് നിരോധനം ബാധകമായ 750 ബോട്ടുകൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. തിങ്കളാഴ്‌ച തീരദേശത്ത് ട്രോളിങ് നിയന്ത്രണം നിലവിൽ വരുന്നതായുള്ള അനൗൺസ്‌മെന്റ് നടത്തി.നിരോധനം ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കായി രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി മറൈൻ ആംബുലൻസ്, സ്വകാര്യ ബോട്ടുകൾ, തീരദേശസേനയുടെ കപ്പൽ, ഹെലികോപ്റ്റർ എന്നിവയും സജ്ജമാണ്.
Fishing boats have been stranded since the trawling ban began; waiting for the day when the nets will be full
