കളമശേരി : (piravomnews.in) പെരുന്നാൾ ഷോപ്പിങ് കഴിഞ്ഞുവരുമ്പോൾ യാത്രയ്ക്കിടെ നഷ്ടപ്പെട്ട മാല ബസ് ജീവനക്കാരുടെ സത്യസന്ധത യിൽ ഏലൂരിലെ റഹിയാനത്തിന് തിരിച്ചുകിട്ടി.
ബുധൻ പകൽ ഒന്നിനാണ് ഏലൂർ ഡിപ്പോ പടിഞ്ഞാറേപ്പറമ്പ് വീട്ടിൽ റഹിയാനത്തും സഹോദരിയും എറണാകുളത്തുനിന്ന് ഏലൂരിലേക്കുള്ള നന്ദനം ബസിൽ കയറിയത്.പാലാരിവട്ടത്തെത്തിയപ്പോൾ റഹിയാനത്തിന്റെ രണ്ടരപ്പവൻ മാലയും ലോക്കറ്റും നഷ്ടപ്പെട്ടതായി മനസ്സിലായി.

ബസ് ജീവനക്കാരോട് പറഞ്ഞപ്പോൾ ഉടനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോയി പരിശോധിച്ചെങ്കിലും മാല കണ്ടെടുക്കാനായില്ല.
പല സ്ഥലത്തും പോയതിനാൽ മറ്റെവിടെയെങ്കിലുമാകും നഷ്ടപ്പെട്ടതെന്ന് സങ്കടപ്പെട്ട് ഇരുവരും തിരിച്ചു വീട്ടിലെത്തി.ബസുകാരാകട്ടെ തുടർന്നുള്ള ട്രിപ്പുകളോടി രാത്രി ഏഴോടെ തിരിച്ച് ഡിപ്പോയിലെത്തി ഓട്ടം അവസാനിപ്പിച്ചു. പതിവുപോലെ കണ്ടക്ടർ അനിൽകുമാറും ഡ്രൈവർ സക്കീർ ഹുസൈനും ബസിനകം ബ്രഷുവച്ച് ശുചിയാക്കുമ്പോൾ സിറ്റിനടിയിൽനിന്ന് മാലയും ലോക്കറ്റും കിട്ടി.
തുടർന്ന് ഇരുവരും മാലയുമായി ഏലൂർ സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. പൊലീസ് പാലാരിവട്ടം സ്റ്റേഷനിൽനിന്ന് ഫോൺ നമ്പർ സംഘടിപ്പിച്ച് ഉടമയെ വിളിച്ചുവരുത്തി. അങ്ങനെ റഹിയാനത്തിന് മാല തിരിച്ചുകിട്ടി. എസ്ഐ സിബി ടി ദാസിന്റെയും മറ്റു പൊലീസുകാരുടെയും സാന്നിധ്യത്തിലാണ് മാലയും ലോക്കറ്റും കൈമാറിയത്.
Rahiyanam's necklace lost during the journey was returned to him thanks to the honesty of the bus staff
