കൊച്ചി : (piravomnews.in) പട്ടയം അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം ചൊവ്വര വില്ലേജ് മുൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നവാസ് എന്നിവരെ വിജിലൻസ് സംഘം പിടിച്ചു. കാക്കനാട് സ്വദേശിയുടെ പരാതിയിലാണ് നടപടി.
പരാതിക്കാരൻ ചൊവ്വര വില്ലേജ് ഓഫീസ് പരിധിയിലുള്ള 1.24 ഏക്കറിന് പട്ടയം ലഭിക്കാൻ അപേക്ഷ നൽകിയതിനെ തുടർന്ന് തമ്പിയും നവാസും കഴിഞ്ഞമാസം സ്ഥലപരിശോധനയ്‌ക്ക് എത്തി. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയശേഷം ഉദ്യോഗസ്ഥർ 10,000- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

അത്രയും പണം ഇപ്പോൾ കൈവശമില്ലെന്ന് പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ തിരികെ പോയി.പട്ടയം ലഭിക്കുന്നതിന് കാലതാമസം വന്നതോടെ പരാതിക്കാരൻ, ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ 10,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. തമ്പി സർവീസിൽനിന്ന് വിരമിച്ചത് മറച്ചുവച്ചായിരുന്നു പണം ആവശ്യപ്പെട്ടത്.
തുടർന്ന് പരാതിക്കാരൻ എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചു.തിങ്കൾ വൈകിട്ട് നാലിന് ചൊവ്വര വില്ലേജ് ഓഫീസിനുസമീപം പരാതിക്കാരനിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങവേ ഇരുവരെയും പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Bribe for land title; 2 revenue officials arrested
