കൂത്താട്ടുകുളം : (piravomnews.in) നഗരസഭാ സ്റ്റേഡിയം നാശത്തിന്റെ വക്കിൽ. മേഖലയിൽ പൊതുജനങ്ങൾക്ക് കായിക പരിശീലനത്തിനും വ്യായാമത്തിനും മറ്റൊരു പൊതു ഇടം ഇല്ലാത്ത സാഹചര്യത്തിലാണ് നഗരസഭയുടെ അനാസ്ഥ മൂലം സ്റ്റേഡിയം വെറുതേ കിടന്ന് നശിക്കുന്നത്.
സ്റ്റേഡിയത്തിന്റെ മുക്കാൽ ഭാഗവും കാടുമൂടിയ നിലയിലാണ്. വളർത്തു മൃഗങ്ങളെ കെട്ടാനും മറ്റുമാണ് നാട്ടുകാർ സ്റ്റേഡിയം ഉപയോഗിക്കുന്നത്. ഗാലറി, ഡ്രസിങ് റൂം, ശുചിമുറി, ഓടകൾ എന്നിവയുടെ നിർമാണം പൂർത്തിയായിട്ട് നാളുകളായി.
നിലം ഒരുക്കുന്നത് ഉൾപ്പെടെയുള്ള ജോലികളാണ് പൂർത്തിയാകാനുള്ളത്. കവാടത്തിൽ സ്ഥാപിച്ച ഗേറ്റ് ഉൾപ്പെടെ തകർന്നു. സാമൂഹിക വിരുദ്ധരുടെ താവളമാണ് ഇപ്പോൾ സ്റ്റേഡിയം. മദ്യപാനവും രാസലഹരി ഉപയോഗം ഉൾപ്പെടെ ഇവിടെ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
2016ലാണ് സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്. രണ്ട് ഘട്ടമായി അനൂപ് ജേക്കബ് എംഎൽഎ 90 ലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ചാണ് മരങ്ങൾ വെട്ടിമാറ്റി സ്റ്റേഡിയത്തിന്റെ ലാൻഡ് സ്കേപ് തയാറാക്കിയതും ഓട നിർമിച്ചതും.
ബാക്കി തുക ഗാലറി നിർമാണത്തിനും ഉപയോഗിച്ചു. ഇതിനിടെ കരാറുകാരൻ അനധികൃതമായി ഇവിടെ നിന്നു മണ്ണ് കടത്തിയത് വിവാദമായതിനെ തുടർന്ന് നിർമാണം നിലച്ചു. പിന്നീട് നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ച് സുരക്ഷാ വേലി തീർത്തു.
The #Koothattukulam #municipal #stadium is being #destroyed by forest #cover