മരട് : (piravomnews.in) സീബ്രാലൈനിൽ കാർ നിർത്തിയതിന്റെ വിരോധത്താൽ ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ് ചെയ്‌തു.
പാലാ കൂവക്കാട്ടുതറ അജിമോൻ (34), പാലാ കൂവക്കാട്ടുതറ സബിൻ (25), എറണാകുളം ഉദയംപേരൂർ കൊല്ലംപറമ്പിൽ വീട്ടിൽ അരുൺ എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്.
ആക്രമണത്തിൽ തലയിൽ പരിക്കേറ്റ ഇടപ്പള്ളി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം തച്ചിങ്ങനാട് കിഴക്കുപറമ്പൻ വീട്ടിൽ ഹംസ ഹാജിയുടെ മകൻ ഇർഷാദ് (31) വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇർഷാദ് ഓടിക്കുന്ന ടാക്സി കാർ, ചൊവ്വാഴ്ച പകൽ 2.45ന് ഇടപ്പള്ളി ജങ്‌ഷനടുത്ത് യാത്രക്കാർക്ക് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാനായി നിർത്തിയിരുന്നു.
പിന്നിലെ കാറിൽ സഞ്ചരിച്ചിരുന്ന പ്രതികൾ തങ്ങളുടെ യാത്ര തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽ ഇർഷാദിന്റ വാഹനത്തിനുപിന്നാലെയെത്തി വൈറ്റില കണിയാമ്പുഴ റോഡിൽവച്ച് കാറിന്റെ ഡോർ അടച്ചുപിടിച്ച് ഇർഷാദിനെ മർദിക്കുകയായിരുന്നു.
ലിവർ ഉപയോഗിച്ച് ഇർഷാദിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇർഷാദിന്റ 12,000 രൂപയും എടിഎം, ആധാർ കാർഡുകളും ഡ്രൈവിങ് ലൈസൻസുമുൾപ്പെടെ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
A #gang of three who #attacked a #taxi #driver was #arrested