കൊച്ചി : (piravomnews.in) രാജ്യത്തിന് മാതൃകയായ, കേരളത്തിന്റെ സ്വന്തം കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട് ഒരുവർഷം തികയുന്നു.
ഒമ്പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി പ്രവർത്തനമാരംഭിച്ച ജലമെട്രോ ഒന്നാംപിറന്നാളിലേക്കെത്തുമ്പോള്‍ 14 ബോട്ടുകളും ആറ് റൂട്ടുകളുമായി മുന്നോട്ട് കുതിക്കുകയാണ്. ആറുമാസത്തിനകം 10 ലക്ഷം യാത്രികരെ വഹിച്ച ജലമെട്രോയിൽ 19,72,247 പേരാണ് ഇതുവരെ യാത്രചെയ്‌തത്.
2023 ഏപ്രിൽ 25നായിരുന്നു ഹൈക്കോടതി–-വൈപ്പിൻ, വൈറ്റില–-കാക്കനാട് റൂട്ടുകളുടെ ഉദ്‌ഘാടനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ ഒന്നാംപിറന്നാൾ ദിനത്തിൽ ഔദ്യോഗിക ആഘോഷം ഇല്ല. പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം ഔദ്യോഗിക ആഘോഷം സംഘടിപ്പിക്കും.
യാത്രക്കാർക്കായി ടെർമിനലുകളിൽ സംഗീതപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഒന്നാംവാർഷികത്തോടനുബന്ധിച്ച് മുരളി തുമ്മാരുകുടി, നടി മിയ ജോർജ്, പ്രൊഫ. എം കെ സാനു, റോയൽ ഡ്രൈവ് സിഎംഡി മുജീബ് റഹ്മാൻ, ദീപക് അസ്വാനി എന്നിവർക്കൊപ്പം വാട്ടർമെട്രോ ലിമിറ്റഡ് എംഡി ലോക്‍നാഥ് ബെഹ്റ എന്നിവര്‍ ജലമെട്രോയിൽ യാത്ര ചെയ്തു.
ഹൈക്കോടതി ടെർമിനലിൽനിന്ന് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസാണ് ഒടുവിൽ ആരംഭിച്ചത്. കഴിഞ്ഞമാസം മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് രണ്ട് റൂട്ടുകളും ആരംഭിച്ചിരുന്നു.
കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ഡണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും പൂർത്തിയാകുകയാണ്.
സെപ്തംബർ–-ഒക്ടോബറിൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെങ്കിലും ആവശ്യത്തിന് ബോട്ടുകളില്ലാത്തത് പുതിയ റൂട്ടുകൾ തുടങ്ങുന്നതിന് തടസ്സമാണ്. സെപ്തംബറോടെ അഞ്ച് ബോട്ടുകൾകൂടി നൽകാമെന്നാണ് കൊച്ചി കപ്പൽശാല അറിയിച്ചിട്ടുള്ളത്.
It has been a year #since #Kochi #Jalametro #started its #operations