കൊച്ചി : (piravomnews.in) നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തതിൽ കേസ് രജിസ്‌റ്റർ ചെയ്യണമെന്ന് അതിജീവിത.
കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവുപ്രകാരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ വസ്‌തുതാന്വേഷണ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്നതാണെന്നും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
മെമ്മറി കാർഡ് പരിശോധിച്ച മൊബൈൽഫോണും ലാപ്‌ടോപ്പും കസ്‌റ്റഡിയിലെടുത്ത് പരിശോധിക്കാതെ, ആരോപണ വിധേയരുടെ മൊഴി വിശ്വസിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തന്നെ കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഹർജിയിലുണ്ട്. 2018 ജനുവരി ഒമ്പതിന് രാത്രി 9.56ന് അങ്കമാലി മജിസ്ട്രേട്ട് ലീന റഷീദ്, 2018 ഡിസംബർ 13-ന് എറണാകുളം ജില്ലാ കോടതിയിലെ സീനിയർ ക്ലർക്ക് മഹേഷ് മോഹൻ, 2021 ജൂലൈ 19-ന് വിചാരണക്കോടതി ശിരസ്‌തദാർ താജുദീൻ എന്നിവർ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹൈക്കോടതിയിൽ നൽകിയ വസ്‌തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ലീന റഷീദ് മെമ്മറി കാർഡ് സ്വകാര്യ കസ്‌റ്റഡിയിൽ സൂക്ഷിച്ചു. ജില്ലാ ജഡ്‌ജിയുടെ നിർദേശപ്രകാരം വീട്ടിൽവച്ച് രണ്ടാമത് മെമ്മറി കാർഡ് പരിശോധിച്ചതായി ജില്ലാ കോടതിയിലെ സീനിയർ ബെഞ്ച് ക്ലർക്ക് മഹേഷ് മൊഴി നൽകിയിട്ടുണ്ട്.
രാത്രി 10.58ന് മൈക്രോമാക്‌സ് ഫോണിലാണ് പരിശോധിച്ചത്. ദിവസം ഓർക്കുന്നില്ലെന്ന് മൊഴിയിൽ പറയുന്നു. 13ന് മെമ്മറി കാർഡ് പരിശോധിച്ചത് മൈക്രോമാക്‌സ് ഫോണിൽനിന്നല്ലെന്ന് വിദഗ്‌ധ റിപ്പോർട്ടിലുണ്ട്.
ജഡ്‌ജിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. വിചാരണക്കോടതിയിലെ ശിരസ്‌തദാർ താജുദീൻ വിവോ ഫോണിലിട്ടാണ് പരിശോധിച്ചത്.
2022ൽ തൃശൂരിനും എറണാകുളത്തിനും ഇടയിൽ ഈ ഫോൺ നഷ്‌ടപ്പെട്ടുവെന്ന് പറയുന്നുവെങ്കിലും താജുദ്ദീൻ പൊലീസിൽ പരാതിപ്പെടുകയോ സിം ഡീ ആക്ടിവേറ്റ് ചെയ്യാൻ കമ്പനി സമീപിക്കുകയോ ചെയ്തിട്ടില്ല.
ഇതും അന്വേഷിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഫെബ്രുവരിയിൽ ഹൈക്കോടതി നിർദേശിച്ചതുപ്രകാരമാണ് വസ്‌തുതാന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്‌ക്ക് ലഭിച്ചത്.
#Unauthorized #inspection of #memory #card; #Atihiviva should be #investigated under the #supervision of the #court