മൂവാറ്റുപുഴ : (piravomnews.in) പൊള്ളുന്ന വേനലിൽ പരിപാലനച്ചെലവ് മൂന്നിരട്ടിയാകുകയും പാൽ ഉൽപാദനം 40% വരെ കുറയുകയും ചെയ്തതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ.
പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ് കൂടുതൽ പ്രതിസന്ധി തീർക്കുന്നത്. പറമ്പിൽ പുല്ല് കിട്ടാനില്ലാത്തതു മാത്രമല്ല, ക്ഷീര കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലും ഉണങ്ങി. പൈനാപ്പിൾ ഇലയാണ് കിഴക്കൻ മേഖലയിൽ ക്ഷീര കർഷകർ പശുവിനു തീറ്റയായി നൽകുന്നത്.
ഇതിന്റെ വിലയും ഇരട്ടിയായി. കിലോഗ്രാമിന് 1.15 രൂപയായിരുന്ന വില 2.30 വരെയായി ഉയർന്നു. കാലിത്തീറ്റ വില 1600 രൂപയിലേക്ക് കുതിക്കുകയാണ്.
വേനൽച്ചൂടിനെ പ്രതിരോധിക്കാൻ തൊഴുത്തുകളിൽ കർഷകർ നടത്തുന്ന ക്രമീകരണങ്ങൾക്കും വലിയ തുക വേണം.ഇതിനിടയിലാണ് പാൽ ഉൽപാദനം കുറയുന്നത്.
പശു ഫാമുകളിൽ താപനില ഉയരാതെ സൂക്ഷിക്കാൻ ഹെവി ഡ്യൂട്ടി എക്സോസ്റ്റ് ഫാനും തൊഴുത്തിന്റെ മേൽക്കൂര തണുപ്പിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന സ്പ്രിൻക്ലർ സ്ഥാപിക്കാനും വലിയ തുക ചെലവാക്കിയിട്ടും 20% മുതൽ 25% വരെ പാൽ ഉൽപാദനം കുറഞ്ഞിട്ടുണ്ടെന്നു കർഷകർ പറയുന്നു.
എന്നാൽ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത സാധാരണ തൊഴുത്തുകളിൽ പശുക്കളെ അടുത്തടുത്ത് കെട്ടിയിടുമ്പോൾ ചൂട് വർധിക്കുന്നു.
#Dairy #farmers in dire #straits as #summer costs #double