ആലുവ : (piravomnews.in) അശോകപുരം കൊച്ചിൻ ബാങ്ക്–മണലിമുക്ക് റോഡിലൂടെ ഇപ്പോൾ ഒരാൾ 10 മിനിറ്റ് നടന്നാൽ വസ്ത്രത്തിനു ചെമ്മണ്ണിന്റെയോ പാറപ്പൊടിയുടെയോ നിറമാകും.
ഇരുചക്രവാഹനത്തിൽ പോയാലും വലിയ വ്യത്യാസം ഉണ്ടാകില്ല. ജലജീവൻ പദ്ധതിക്കു പൈപ്പിടാൻ റോഡ് കുഴിച്ചതിന്റെയും അതു മൂടാൻ പാറപ്പൊടി ഇട്ടതിന്റെയും അനന്തര ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നത്. 4 വർഷമായി തകർന്നു കിടക്കുന്ന റോഡിൽ അറ്റകുറ്റപ്പണിയോ ടാറിങ്ങോ നടത്തിയിട്ടുമില്ല.
എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു പോകുന്ന തിരക്കേറിയ റോഡാണിത്. ബിഎംബിസി നിലവാരത്തിൽ റോഡ് ടാർ ചെയ്യാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി ടെൻഡർ ചെയ്തെങ്കിലും തുടങ്ങിയില്ല.
ഇതിനിടെ ജലജീവൻ പദ്ധതിക്കു പൈപ്പിടാൻ റോഡ് കുഴിച്ചു. പൈപ്പിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും അതു മൂടിയില്ല. കുഴി ക്രമേണ വലുതായി അപകടങ്ങൾ സൃഷ്ടിച്ചു. റോഡിലൂടെ വാഹനങ്ങൾക്കു സഞ്ചരിക്കാൻ പ്രയാസമായി.
ഇതിനിടെ കിൻഫ്ര വ്യവസായ പാർക്കിലേക്കു ശുദ്ധജലം കൊണ്ടുപോകാനുള്ള പൈപ്പിടൽ വിവാദമായതും റോഡ് പണിയെ ബാധിച്ചു. എടയപ്പുറത്തു നിന്നുള്ള പൈപ്പ് ലൈൻ ഈ റോഡിലൂടെയാണ് കിൻഫ്രയിലേക്കു പോകുന്നത്.
റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ രംഗത്തു വന്നെങ്കിലും നടപടി ഉണ്ടായില്ല. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പല ന്യായീകരണങ്ങളും നിരത്തി തടിതപ്പി.
#dust on the #road; If the resin goes on for 10 minutes, the #clothes will #turn red or #rock #dust