പിറവം : (piravomnews.in) വോൾട്ടേജ് ക്ഷാമവും വൈദ്യുതിമുടക്കവും ആമ്പല്ലൂർ സെക്‌ഷനെ പഴികേൾപ്പിച്ചിരുന്ന കാലം മറക്കാം.
മുളന്തുരുത്തി, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, മണീട് പഞ്ചായത്ത് നിവാസികൾ ഇന്ന് ഏറെ സന്തോഷത്തിലാണ്. 2023ൽ കെഎസ്ഇബി ആരക്കുന്നം സെക്‌ഷനിൽ പുതിയ 11 കെവി ഫീഡർ ചാർജ് ചെയ്തതോടെയാണ് നാല് പഞ്ചായത്ത് പ്രദേശങ്ങളിലെ വീടുകളിൽ വിളക്കുകൾ മിഴിവോടെ പ്രകാശിതമായത്.
വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ ആവശ്യമാണ് കഴിഞ്ഞവർഷം എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്. നാല് പഞ്ചായത്ത് പ്രദേശങ്ങളിലെ പകുതിയോളം ഭാഗങ്ങൾവീതമാണ് ആരക്കുന്നം സെക്‌ഷനുകീഴിൽ വരുന്നത്.
ആരക്കുന്നം സെക്‌ഷൻ പുതിയ ഫീഡറിൽ ആയതോടെ ബാക്കി പ്രദേശങ്ങൾക്കും കൂടുതൽ വോൾട്ടേജ് ലഭിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പിറവം സബ് സ്റ്റേഷനിൽനിന്നാണ് മുമ്പ് ആരക്കുന്നത്തേക്ക് വൈദ്യുതി എത്തിയിരുന്നത്.
മറ്റു സെക്‌ഷനുകളിൽക്കൂടി കടന്നുവരുന്ന വൈദ്യുതി ആരക്കുന്നത്തെത്തുമ്പോൾ വോൾട്ടേജ് വ്യതിയാനങ്ങളും തടസ്സങ്ങളും പതിവായിരുന്നു. പുതുതായി സ്ഥാപിച്ച ഫീഡർവഴി കണ്ടനാട് സബ് സ്റ്റേഷനിൽനിന്നുമാണ് ഇപ്പോൾ വൈദ്യുതി എത്തുന്നത്.
ഇതിനായി അഞ്ചു കിലോമീറ്ററോളം ഭൂഗർഭ കേബിൾ വലിച്ചു. റെയിൽവേ അനുമതി ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
ഗാർഹിക–-വാണിജ്യ–-വ്യാവസായിക വളർച്ചയിൽ മുന്നോട്ടുകുതിക്കുന്ന ആരക്കുന്നം പ്രദേശത്തിന് പദ്ധതി ഏറെ പ്രയോജനകരമായെന്ന് നാട്ടുകാർ പറഞ്ഞു.
2002ൽ മുളന്തുരുത്തി സെക്‌ഷൻ വിഭജിച്ച് പേപ്പതി, എടയ്ക്കാട്ടുവയൽ പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് ആരക്കുന്നം സെക്‌ഷൻ രൂപീകരിച്ചത്.
#Forget about #voltage #shortages and #power #outages; #high #voltage fans