കളമശേരി : (piravomnews.in) സ്വന്തം വീടിന്റെ സ്ലൈഡിങ് ഗേറ്റ് മറിഞ്ഞുവീണ് ഏലൂർ വില്ലേജ് ഓഫീസിലെ താൽക്കാലിക ജീവനക്കാരി മരിച്ചു.
ഏലൂർ ഫെറിയിൽ വില്ലേജ് ഓഫീസിനുസമീപം തൈപ്പറമ്പിൽ ജോസ്‌മേരിയാണ് (54) മരിച്ചത്. ബുധൻ രാവിലെ 5.30 ഓടെയാണ് സംഭവം. ഭർത്താവ് ബെന്നി വർഗീസ് രക്തപരിശോധനയ്ക്കായി ആശുപത്രിയിൽ പോകാൻ തുറന്ന ഗേറ്റ് ജോസ്‌മേരി അടയ്ക്കുമ്പോൾ മറിഞ്ഞ് ദേഹത്തുവീഴുകയായിരുന്നു.
അഞ്ചടി ഉയരവും എട്ടടിയിലേറെ നീളമുള്ള ഇരുമ്പ് ഗേറ്റാണ് വീണത്. തലയിലുണ്ടായ മുറിവിൽനിന്ന് രക്തം വാർന്നതാണ് മരണകാരണം. അപകടം നടന്ന് 15 മിനിറ്റിനുശേഷം പാലുമായി അതുവഴി പോയ റോയ് എന്നയാളാണ് ജോസ്‌മേരി ഗേറ്റിനടിയിൽ കിടക്കുന്നത് കണ്ടത്.
ഉടൻ സമീപവാസിയെ വിളിച്ചുവരുത്തി മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വരാപ്പുഴ കുരിശിങ്കൽ വീട്ടിൽ പരേതനായ റിഡന്തൂസിന്റെയും മേരിയുടെയും മകളാണ്.
മക്കൾ: ബിജോയ്, നയന. മരുമകൻ: ആന്റണി (ദുബായ്). മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം വ്യാഴം രാവിലെ 10ന് ഏലൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
The gate of the #house fell #down and the #housewife met a #tragic end