മുളന്തുരുത്തി : (piravomnews.in) അഞ്ചുവർഷംമുമ്പ് ആരംഭിച്ച റോഡ് നിർമാണം വൈകുന്നതുമൂലം ജനങ്ങൾ ദുരിതത്തിൽ.
എടയ്ക്കാട്ടുവയൽ പഞ്ചായത്ത് രണ്ടാംവാർഡിൽ 2018ൽ നിർമാണം ആരംഭിച്ച റോഡാണ് ജനങ്ങൾക്ക് ദുരിതമായി മാറിയത്. അനൂപ് ജേക്കബ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമാണം ആരംഭിച്ചത്.
അന്ന് വാർഡ് അംഗമായിരുന്ന കെ ആർ ജയകുമാർ ഇപ്പോൾ പ്രസിഡന്റായിട്ടുപോലും സ്വന്തം വാർഡിലെ റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് കടന്നുപോകുന്ന വഴിയിൽ പിവിഐപി കനാലിനുകുറുകെ പാലം നിർമിച്ചെങ്കിലും അലൈൻമെന്റ് തകരാറുമൂലം മാറ്റിപ്പണിയേണ്ട അവസ്ഥയിലാണ്.
റോഡിൽ രണ്ടുവർഷംമുമ്പ് വിരിച്ച ഒന്നരയിഞ്ച് മെറ്റൽ നാലുപാടും ചിതറി തെറിച്ചതോടെ ഇരുചക്രവാഹന യാത്രയും കാൽനട യാത്രയും ദുഷ്കരമായി. പാലത്തിലെ കമ്പികളിൽ തട്ടിയുള്ള അപകടത്തിൽ രണ്ടുപേരുടെ കൈ ഒടിഞ്ഞു.
റോഡിന്റെ മോശം സ്ഥിതിമൂലം ഇതിലൂടെ ഓട്ടോപോലും വരാത്ത സ്ഥിതിയാണ്. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി, സർക്കാർ കരാറുകളിൽനിന്ന് ഒഴിവാക്കി, അടിയന്തരമായി റോഡ് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യക്ഷസമരത്തിലേക്ക് വരുമെന്ന് ചെത്തിക്കോട് ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
#Road #construction #delayed in #Mulanthuruthi; #People are #suffering