മുളന്തുരുത്തി : (piravomnews.in) അടിസ്ഥാന സൗകര്യം ഒരുക്കാത്തതിനാൽ കൊച്ചിയുടെ നെല്ലറയായ തോട്ടറ പുഞ്ചയിൽ ഇക്കുറി കൃഷിയിറക്കുന്നതിൽ കർഷകർക്ക് ആശങ്ക.
നവംബർ പകുതിയോടെ കൃഷിയിറക്കേണ്ട പാടത്തു നിന്നു വെള്ളം ഇറങ്ങാത്തതും തുലാമഴ ഭീതിയുമാണു കർഷകരെ കൃഷിയിൽ നിന്ന് അകറ്റുന്നത്. കൃഷിക്കു മുന്നോടിയായി നടത്തേണ്ട തോടു വൃത്തിയാക്കൽ പോലും സമയത്തു പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കർഷകരുടെ ആരോപണം.
പാടശേഖരങ്ങളിൽ വെള്ളം നിയന്ത്രിക്കാൻ ഷട്ടറുകളും സ്ഥാപിക്കാത്തതിനാൽ മുൻ വർഷങ്ങളിലേതുപോലെ മഴയിൽ കൃഷിനാശം ഉണ്ടാകുമെന്ന ഭീതിയിലാണു കർഷകർ.
അടിസ്ഥാന സൗകര്യം ഒരുക്കാത്തതിനാൽ കൃഷി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണു പുഞ്ചയിലെ കുന്നംകുളം പാടശേഖര സമിതി.
പഞ്ചായത്തിന്റെയും ഇറിഗേഷൻ, കൃഷി വകുപ്പുകളുടെയും അനാസ്ഥയിൽ പ്രതിഷേധിച്ച് 127 ഏക്കറിൽ കൃഷി ബഹിഷ്കരിക്കാനാണു പാടശേഖരസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.
Lack of #infrastructure in #ThotaraPunja: #Farmers #reluctant to #cultivate