കൂത്താട്ടുകുളം : (piravomnews.in) വിധി വൈപരീത്യത്തെ പുഞ്ചിരിയോടെ നേരിടാൻ പഠിപ്പിച്ച ജയശങ്കർ വിട വാങ്ങി.
ഓരോ ദിവസവും, കൂടി വരുന്ന ശാരീരിക വിഷമതകളെ, പുഞ്ചിരിയോടെ നേരിട്ട് ,കലാസ്വാദകർക്ക് പുതു നിറക്കൂട്ടുകൾ സമ്മാനിച്ചുകൊണ്ടിരുന്ന ജയാ ബ്രദേഴ്സിലെ ജയശങ്കർ എല്ലാവർക്കും പ്രിയങ്കരനായിരുന്നു.
കിഴക്കൊമ്പ് ചമ്പമല മുണ്ടപ്ലാക്കിൽ ജയരാജ്, ജയശങ്കർ എന്നി സഹോദരങ്ങളാണ് ചിത്രകലാ ആസ്വാദകർക്കിടയിൽ ജയാ ബ്രദേഴ്സ് എന്നറിയപ്പെടുന്നത്.
ശരീരത്തിലെ മസിലുകൾ ചുരുങ്ങുന്ന മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് കാലുകളുടെയും ശരീരത്തിൻ്റെയും ചലനശേഷി ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു ഇരുവരും. ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഡിജിറ്റൽ പെയിന്റിങ്ങിലേക്ക് ചുവട് മാറി ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ആസ്വാദകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു.
ചിത്രങ്ങൾ കണ്ട് മോഹൻലാൽ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ വിളിച്ച് അഭിനന്ദനങ്ങൾ അർപ്പിച്ചിട്ടുണ്ട്.ഓൺലൈനിൽ ആവശ്യക്കാർ നൽകുന്ന നിർദ്ദേശമനുസരിച്ച് ,നടൻമാരുടെയും, വിവാഹത്തിന്റെയുമുൾപ്പെടെ എല്ലാ ത്തരം ചിത്രങ്ങളും വരച്ചു നൽകിയാണ് വരുമാനം കണ്ടെത്തിയിരുന്നത്.
ഒരോ ദിവസവും പരിമിതികൾ കൂടി വരുന്ന സാഹചര്യത്തിലും ഇവർ ജീവിതത്തെ നേരിടുന്നതു പുതുതലമുറ കണ്ട് പഠിക്കേണ്ടതു തന്നെയാണ്.പ്രതിസന്ധികളിൽ തളരാതെ സ്വന്തം കഴിവുകൾ കണ്ടെത്തി മുന്നേറാൻ കഴിയുന്ന സംസാരവുമായാണ്, ജയാ ബ്രദേഴ്സ് വീട്ടിലെത്തുന്നവരേയും, ഓൺലൈനിൽ വരുന്നവരേയും യാത്രയാക്കുന്നത്.
പൊതു വിദ്യാഭ്യാസ വകുപ്പ് നാട്ടിലെ പ്രതിഭകളെ തേടി ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾ കൂടിയായ ജയ ബ്രദേഴ്സിനെ കൂത്താട്ടുകുളം ഗവ. യു പി സ്കൂൾ വിദ്യാർത്ഥികൾ വീട്ടിലെത്തി ആദരിച്ചിരുന്നു.
#Jayashankar, who taught us to face #adversity with a #smile, bid #passedaway