കൂത്താട്ടുകുളം.... ടൗണിൽ ഓടയിലേക്ക് മാലിന്യം തുറന്നു വിട്ടവര്‍ക്കെതിരെ നടപടി. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ നേരിട്ട് നടത്തിയ പരിശോധനയില്‍ ഓടയിലേക്ക് മാലിന്യമൊഴുക്കുന്നതായി കണ്ടെത്തിയിരുന്നു.
ഓടയിലേക്ക് മാലിന്യ പൈപ്പ് തുറന്ന് വെച്ച സ്ഥാപനങ്ങള്‍ പതിനായിരം രുപ പിഴയടച്ചശേഷം തുറന്നാല്‍ മതിയെന്ന ഉത്തരവ് നഗരസഭ നല്‍കി.
രാമപുരം കവലയിലെ ബേക്കറി ഉടമസ്ഥന്‍ മാലിന്യ സംഭരണി വൃത്തിയാക്കി ഓടയിലേക്കുള്ള കുഴല്‍ അടച്ചു. വ്യാഴാഴ്ച്ച നഗരസഭ ആരോഗ്യ വിഭാഗം ഇവിടെ വീണ്ടും പരിശോധന നടത്തി 10000 രൂപ പിഴ അടച്ചാല്‍ സ്ഥാപനം തുറക്കാനുള്ള അനുമതിയും നല്‍കി. ബി.എസ്.എൻ.എൽ. ഓഫീസിന് സമീപത്ത് പ്രവർത്തിച്ചിരുന്ന ഹോട്ടല് ലൈസൻസില്ലാതെയായിരുന്നു എന്ന് പരിശോധനയിൽ കണ്ടെത്തി. മാലിന്യങ്ങൾ ഒഴിവാക്കുന്നതിനുള്ള സംവിധാനമുണ്ടാക്കി ലൈസൻസ് ലഭിച്ചതിനുശേഷം പിഴ ഒടുക്കിയാൽ മാത്രമേ തുറക്കാൻ അനുമതി നൽകൂ. ഇതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ലോഡ്ജിൽ താമസിച്ചിരുന്ന കോവിഡ്‌രോഗിയൊഴിച്ച് മറ്റുള്ളവരെ മാറ്റി. പ്രവർത്തനാനുമതി നൽകിയിട്ടില്ല. ടൗണിൽ എം.സി. റോഡിന്റെ ഇരുവശങ്ങളിലും മാർക്കറ്റ് റോഡിലുമുള്ള ഓടകളുടെ പരിശോധന തുടരുകയാണ്. വെള്ളിയാഴ്ചയും പരിശോധന നടക്കുമെന്ന് ചെയർപേഴ്സൺ വിജയ ശിവൻ പറഞ്ഞു. നഗരസഭാ അധികൃതരുടെ നടപടികൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജനങ്ങളുടെ സൗകര്യാര്‍ഥം രാത്രിയിലാണ് ഓട വൃത്തിയാക്കുന്ന ജോലിയും മറ്റും നടക്കുന്നത്. ടൗൺ തോട്ടിലേക്ക് ശൗചാലയ മാലിന്യം ഒഴുകിയെത്തിയതിനെത്തുടർന്നാണ് നഗരസഭാധികൃതർ പരിശോധന ആരംഭിച്ചത്.
In Koothattukulam town, the companies that opened the sewer pipe to the stream started imposing fines