കാലടി : (piravomnews.in) കാലടി,- കാഞ്ഞൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ശബരി റെയിൽപ്പാതയും അനുബന്ധപ്രദേശങ്ങളും മോഷ്ടാക്കളുടെ പിടിയിൽ.
മരുന്ന് വാങ്ങി തിരികെ വീട്ടിലേക്ക് സൈക്കിളിൽ പോയ ഗൃഹനാഥനെ ഹെൽമെറ്റ് ധാരികളായ നാലുപേർ ചേർന്ന് കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി ഒന്നരപ്പവന്റെ മാല കവർന്നിരുന്നു. മറ്റൂർ റെയിൽവേ അടിപ്പാതയ്ക്കുസമീപം വ്യാഴം രാത്രി 7.30നായിരുന്നു സംഭവം.
കഴിഞ്ഞയാഴ്‌ച സമീപത്തെ മറ്റൊരു വീട്ടിലെ മോട്ടോർ പമ്പുസെറ്റ് രാത്രിയിൽ മോഷ്ടാക്കൾ കൊണ്ടുപോയതോടെ ജനം ആശങ്കയിലാണ്. നിർമാണപ്രവർത്തനങ്ങൾ പാതിവഴിയിലായതോടെ ശബരി പാതയും അനുബന്ധ പ്രദേശങ്ങളും കാടുമൂടി.
ലഹരിമാഫിയകളുടെ താവളമാണ് ഈ പ്രദേശം. കഴിഞ്ഞവർഷം 20 കേസുകൾ കാലടി പൊലീസ് പിടികൂടിയിരുന്നു. ലഹരി വാങ്ങാനും വില്ക്കാനുമാണ് യുവാക്കൾ ഇവിടെ എത്തുന്നത്. പ്രദേശമാകെ ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരിമരുന്നുകളുടെ കവറുകളുംകൊണ്ട് നിറയുകയാണ്.
കാലടി പഞ്ചായത്തിലെ 14, 15 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് 250 കുടുംബങ്ങൾ താമസിക്കുന്നു. ഇതരസംസ്ഥന തൊഴിലാളികളും താമസിക്കുന്നുണ്ട്. പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ പള്ളികൾ, ശ്രീശങ്കര കോളേജ് എല്ലാം പ്രദേശത്തിനടുത്താണ്.
മറ്റൂർ -തലാശേരി പ്രദേശം കാലടി, നെടുമ്പാശേരി സ്‌റ്റേഷനുകളുടെ അതിർത്തി പങ്കിടുന്നുണ്ടെങ്കിലും പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശത്ത് വൈദ്യുതിയോ തെരുവുവിളക്കുകളോ പഞ്ചായത്ത് അധികൃതർ സ്ഥാപിച്ചിട്ടില്ല. മോഷ്‌ടാക്കളെയും മയക്കുമരുന്ന് മാഫിയകളെയും പിടികൂടാൻ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
#Sabari #railway and #adjoining #areas in the #hands of #thieves