കഥ.... രണ്ടാം കല്യാണം
സുബോധനും സുമാംഗിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം ആകുന്നതേയുള്ളു. സുബോധൻ നിസ്സാരകാര്യങ്ങൾക്ക് ഭാര്യയുമായി വഴക്കുകൂടിത്തുടങ്ങി. പലപ്പോഴും എന്തോ ചിന്തിച്ചുകൊണ്ട് ദൂരേക്കു നോക്കിയിരിക്കും. "ചേട്ടനെന്താ പറ്റ്യേ ?" ഒരു ദിവസം സുമാംഗി ചോദിച്ചു. "ഒന്നും പറ്റീല്ല എന്താ വല്ലതും പറ്റണോ?" അയാൾ കണ്ണുരുട്ടി അവളെ നോക്കി. ഇനി വല്ലതും മിണ്ടിയാൽ രംഗം വഷളാകുമെന്നു തോന്നിയ അവൾ പെട്ടെന്നു പിൻവലിഞ്ഞു. ഓരോദിവസവും അയാൾ ഭാര്യയുമായി വഴക്കുകൂടാൻ പുതിയ കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഒരു ദിവസം സുമാംഗി പറഞ്ഞു. "നമുക്കൊരു കുഞ്ഞുണ്ടായാൽ അതിനെ കളിപ്പിച്ച് സന്തോഷമായി കഴിയാം. ചേട്ടനിങ്ങനെ ഓരോന്നു ചിന്തിച്ചു തലപുണ്ണാക്കാൻ സമയോം കിട്ടില്ല." "ഓ,..... ഇനി അതിൻ്റെ കുറവുകൂടിയേ ഉള്ളു. എൻ്റെ വായീന്നൊന്നും കേക്കരുത്."
അടുത്ത ദിവസം ഉറ്റസുഹൃത്തിൻ്റെ പിറന്നാളാഘോഷത്തിനുപോയി മദ്യസേവയൊക്കെ കഴിഞ്ഞ് പകുതി ബോധത്തോടെയാണ് സുബോധൻ വീട്ടിലെത്തിയത്. ഒരു മണിക്കൂറു കഴിഞ്ഞിട്ടും നിശ്ശബ്ദനായി ഒരേ ഇരിപ്പിരിക്കുന്ന അയാളുടെ അടുത്തു ചെന്ന് കരം കവർന്നുകൊണ്ട് സുമാംഗി പറഞ്ഞു. "എന്തോ കാര്യമായ പ്രശ്നം ചേട്ടനെ അലട്ടുന്നുണ്ട്. അതെന്താണെന്ന് എന്നോടു പറ." "നമുക്കു ഡൈവോഴ്സ് ചെയ്യാം." സുബോധൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു. "ങ് ഹേ ......!" അവൾ ഞെട്ടലോടെ അയാളുടെ കൈയിൽ നിന്നു പിടിവിട്ട് രണ്ടടി പിന്നിലേക്കു മാറി. അയാൾ തുടർന്നു. "ഇനി ഞാനൊന്നും മറച്ചുവയ്ക്കുന്നില്ല. എൻ്റെ ആദ്യവിവാഹം പരാജയമായിരിക്കുമെന്നും രണ്ടാമത്തെ വിവാഹബന്ധം ദീർഘകാലം സന്തോഷത്തോടെ നിലനിൽക്കുമെന്നും ഒരു ജ്യോത്സ്യരു പറഞ്ഞു. അയാൾ പറഞ്ഞാൽ അച്ചട്ടാണെന്നാ എല്ലാരും പറയുന്നത്." ഒന്നും മിണ്ടാനാകാതെ അവൾ പോയിക്കിടന്നു കരഞ്ഞു. അന്നു രണ്ടുപേരും അത്താഴം കഴിച്ചില്ല. രാവിലെ വൈകി എണീറ്റ സുമാംഗി യാന്ത്രികമായി അടുക്കളയിൽ ഓരോന്നു ചെയ്തുകൊണ്ടിരുന്നപ്പോൾ സഹോദരൻ്റെ ഫോൺകോൾ വന്നു. അവൾ വേഗം ചെന്നു ഫോണെടുത്തു. "നീ ഇന്നത്തെ പത്രം നോക്കീല്ലേ?" " ഇല്ല. എന്താ ചേട്ടാ?" "കഴിഞ്ഞ ദിവസം ഞാൻ നിനക്കുവാങ്ങിത്തന്ന ലോട്ടറിടിക്കാറ്റിനാ ബമ്പറടിച്ചത്. പന്ത്രണ്ടുകോടി. എനിക്കെടുത്തതിൻ്റെ അടുത്ത നമ്പരാ അത്." അതെനിക്കുവേണ്ട. ചേട്ടനെടുത്തോ. ടിക്കറ്റെടുത്തതു ചേട്ടനല്ലേ ?" "നീയെന്താ ഇങ്ങനെ പറയുന്നത്? നിനക്കുവേണ്ടി എടുത്ത ടിക്കറ്റിൻ്റെ സമ്മാനം നിനക്കുള്ളതാ." അവരുടെ സംസാരം കഴിഞ്ഞയുടനെ സുബോധൻ അവളുടെ അടുത്തേക്കു ചെന്നു. " ഞാൻ ഒത്തിരി ആലോചിച്ചു. നിന്നെ ഉപേക്ഷിച്ചിട്ടു വേറെ കല്യാണം വേണ്ടെന്നു ഞാൻ തീരുമാനിച്ചു. എന്താ നിൻ്റെ അഭിപ്രായം?" "ഡൈവോഴ്സിനു ഞാൻ തയാറാ." "ങ് ഹേ....! "ഞാൻ ഫോൺ സ്പീക്കറിലിട്ടിരുന്നതുകൊണ്ട് ഞങ്ങടെ സംസാരം കേട്ടിട്ടല്ലേ തീരുമാനം മാറ്റിയത്?" അയാൾ ചമ്മിപ്പോയി. അവൾ തുടർന്നു. എനിക്കു ചേട്ടനെ ഇഷ്ടമാണ്. ചേട്ടന് എന്നേം ഇഷ്ടമാണെന്നറിയാം. അന്ധവിശ്വാസംകാരണം എന്നെ ഒഴിവാക്കാൻ വേണ്ടിയാ എന്നോടു ശണ്ഠ കൂടിക്കൊണ്ടിരുന്നതെന്നും എനിക്കു മനസ്സിലായി. അന്ധവിശ്വാസോം കുരുട്ടുബുദ്ധീം എല്ലാം കളഞ്ഞ് നമുക്കു സന്തോഷമായി ജീവിക്കാം. എന്താ...... അല്ലെങ്കിൽ എന്നെ ഡൈവോഴ്സ് ചെയ്തിട്ട് ഒന്നൂടെ കല്യാണം കഴിച്ച് രണ്ടാം വിവാഹം ആക്കിക്കോ."അവൾ ചിരിച്ചുകൊണ്ട് കൈ നീട്ടി. സുബോധൻ മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് ആ കരം കവർന്നു.
story randamkalyanam