കൊച്ചി : (piravomnews.in) പുല്ലേപ്പടി മസാജ് സെന്ററിൽനിന്ന് നാലംഗസംഘം മോഷ്ടിച്ച സ്വർണാഭരണങ്ങളും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് ഇവ കണ്ടെത്തിയത്. സ്വർണാഭരണങ്ങളും മൊബൈൽഫോണുകളും ഐപാഡ്, ലാപ്ടോപ് എന്നിവയുമാണ് മോഷ്‌ടിച്ചത്. പ്രതികൾ സഞ്ചരിച്ച കാറും സ്വർണാഭരണങ്ങളും കഠാര ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
ഒന്നാംപ്രതി തൃശൂർ അയ്യന്തോൾ പൂന്തോൾ താനിക്കൽ ടി വി ആകാശ് (30), രണ്ടാംപ്രതി പെരിങ്ങോട്ടുകര അയ്യണ്ടി എ വി രാഗേഷ് (39), മൂന്നാംപ്രതി വെങ്കിടങ്ങ് പാടൂർ മാമാശ്രമില്ലത്ത് സിയാദ് (27), നാലാംപ്രതി അവണിശേരി പാലയ്‌ക്കൽ പേർമംഗലം നിഖിൽ (30) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പുല്ലേപ്പടി മസാജ് പാർലറിൽ 14ന് പുലർച്ചെ രണ്ടിനായിരുന്നു കത്തിയടക്കമുള്ള മാരകായുധങ്ങൾ കാണിച്ച് ജീവനക്കാരായ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും മൊബൈലുമടക്കം മോഷ്ടിച്ചത്. പെൺകുട്ടികളോട് അക്രമിസംഘം മോശമായി പെരുമാറുകയും ചെയ്‌തു.
സിഐ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ രതീഷ്, റഫീഖ്, സിപിഒമാരായ പ്രവീൺ, അജിലേഷ്, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പ്രതികൾക്കെതിരെ ആയുധനിയമപ്രകാരവും കേസെടുത്തു.
#Robbery at #massage #center; #Gold #ornaments and #weapons were #found