കൊച്ചി : (piravomnews.in) ബ്രഹ്മപുരത്ത് കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) നിർമാണത്തിന് നടപടികൾ ആരംഭിച്ചു. സ്ഥലം ഒരുക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
നിർമാണ ഉദ്ഘാടനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്കുശേഷം നടക്കും. ഒരുവർഷമാണ് നിർമാണ കാലയളവ്. എന്നാൽ, ഒരുവർഷത്തിനുമുമ്പ് നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മേയർ എം അനിൽകുമാർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
നഗരസഭയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയട്ടുണ്ട്. എല്ലാവരുടെയും പിന്തുണ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉണ്ടാകും. 2025 ജൂണിനകം ബ്രഹ്മപുരത്ത് ജൈവമാലിന്യത്തിൽനിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയർ കുറിച്ചു.
നഗര ജൈവമാലിന്യം സംസ്‌കരിച്ച് ഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന സിബിജി പ്ലാന്റ് നിർമിക്കുന്നത് ബിപിസിഎല്ലാണ്. ദിവസം 150 ടൺ ജൈവമാലിന്യം സംസ്‌കരിച്ച് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്. വർഷം 8–-9 കോടി രൂപ ചെലവ് കണക്കാക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ 73 കോടി രൂപയാണ് ചെലവ്. ദിവസവും 5.6 ടൺ ബയോഗ്യാസും 28 ടൺ വളവും ഉൽപ്പാദിപ്പിക്കും.
1.5 മെഗാവാട്ട് വൈദ്യുതിയും 10 കിലോലിറ്റർ വെള്ളവുമാണ് പ്ലാന്റിന്റെ പ്രവർത്തനത്തിന് ദിവസവും ആവശ്യം. മാലിന്യം വേർതിരിക്കാനും ഖരമാലിന്യം ഒഴിവാക്കാനും വേർതിരിച്ച മാലിന്യം മിക്‌സ് ചെയ്യാനും യന്ത്രസംവിധാനമുണ്ടാകും. 7000 മെട്രിക് ക്യൂബ് ശേഷിയുള്ള രണ്ട് ടാങ്കുകളിലാണ് വേർതിരിച്ച മാലിന്യം ബയോഗ്യാസ് ഉൽപ്പാദനത്തിനായി സൂക്ഷിക്കുക.
ഹൈഡ്രജൻ സൾഫൈഡ്, കാർബൺ ഡയോക്‌സൈഡ് വാതകങ്ങൾ വേർതിരിച്ച് സംഭരിക്കുന്ന ബയോഗ്യാസ് കംപ്രസ് ചെയ്‌താണ് കുഴൽവഴി ബിപിസിഎല്ലിലേക്ക് കൊണ്ടുപോകുക. അതിൽനിന്ന് വേർതിരിക്കുന്ന വെള്ളവും ദ്രവരൂപത്തിലുള്ള വളവും പ്രത്യേകം ടാങ്കുകളിൽ സംഭരിക്കും.
പ്ലാന്റിന് സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. ബയോഗ്യാസ് പൈപ്പ് ലൈനിന്റെ സുരക്ഷയ്ക്ക് സ്‌കാഡ അലർട്ട് സംവിധാനം, കൺട്രോൾ റൂം, അഗ്നിരക്ഷാ സംവിധാനങ്ങൾ, വാർത്താവിനിമയ സംവിധാനം, സിസിടിവികൾ എന്നിവ ഒരുക്കും.
പ്ലാന്റിലേക്ക് വൈദ്യുതി എത്തിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ ചെലവും വൈദ്യുതി ബിൽ തുകയും ബിപിസിഎൽ ചെലവാക്കും. 25 വർഷത്തെ ആവശ്യം മുന്നിൽക്കണ്ടാണ് പ്ലാന്റ് നിർമിക്കുന്നത്. കാലാനുസൃത മാറ്റങ്ങളോടെ പ്രവർത്തനകാലം കൂട്ടാം.
#Construction of #compressed #biogas #plant in #Brahmapuram has #started