പള്ളുരുത്തി : (piravomnews.in) ഞായറാഴ്‌ച കടൽ കലിതുള്ളിയെത്തിയിട്ടും ചെല്ലാനം തീരം ശാന്തമായിരുന്നു. സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളിലും കണ്ണമാലിയിലും രൂക്ഷമായ കടലാക്രമണം നേരിട്ടിട്ടും ടെട്രാപോഡ് നിരത്തിയ ചെല്ലാനത്തെ തീരപ്രദേശത്തേക്ക് കടൽ കയറിയില്ല.
മുൻകാലങ്ങളിൽ കണ്ണമാലി പ്രദേശത്ത് ചെറിയതോതിൽ കടലാക്രമണം അനുഭവപ്പെടുമ്പോഴും ചെല്ലാനം ഭാഗത്ത് രൂക്ഷമായാണ് കടൽ കയറിയിരുന്നത്.
ആർത്തലച്ചെത്തിയ തിരമാലകളെ ചെറുക്കാൻ ടെട്രാപോഡുപയോഗിച്ച് നിർമിച്ച കടൽഭിത്തിക്ക് കഴിഞ്ഞത് തീരദേശ നിവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രതീക്ഷ നൽകുന്നു.
കടലാക്രമണത്തെ ഭയന്ന് വീടുവിട്ട് ക്യാമ്പുകളിൽ അഭയം തേടിയിരുന്ന ചെല്ലാനം നിവാസികൾക്ക് ഭയക്കാതെ കിടന്നുറങ്ങാമെന്ന ആശ്വാസമാണുള്ളത്.
ചെല്ലാനത്തെ പൂർണമായി കടലാക്രമണത്തിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ചത്.
ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ കടൽഭിത്തി നിർമിച്ചിരിക്കുന്നത്. 8.15 ലക്ഷം മെട്രിക് ടൺ കരിങ്കല്ലും 1.20 ലക്ഷം ടെട്രാപോഡും സ്ഥാപിച്ചത് 340 കോടി രൂപ ചെലവിലാണ്.
രണ്ടാംഘട്ടത്തിൽ കണ്ണമാലിയിൽ ടെട്രാപോഡ് കടൽഭിത്തി നിർമിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. കണ്ണമാലിയിൽ പുത്തൻതോടുമുതൽ സിഎംഎസ് പാലംവരെയാണ് കടൽഭിത്തി നിർമിക്കുന്നത്.
4.56 കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമിക്കാൻ 320 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 3.36 കി. മീറ്റർ ടെട്രാപോഡ് കടൽഭിത്തിയും 1.2 കി. മീറ്റർ കല്ലുവച്ചുള്ള കടൽഭിത്തിയുമാണ് നിർമിക്കുന്നത്.
ഒമ്പത് പുലിമുട്ടുകളും വാക് വേ നിർമാണവും ഈ പദ്ധതിയിൽ ഉൾപ്പെടും. രണ്ടാംഘട്ട നിർമാണവും പൂർത്തിയാക്കുന്നതോടെ ചെല്ലാനം പഞ്ചായത്ത് പൂർണമായി കടലാക്രമണത്തിൽനിന്ന് രക്ഷനേടും.
Prepared #tetrapod; #Chellanath is a #bastion of #safety