കൊച്ചി : (piravomnews.in) വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവിൽ ഇരുപതോളംപേരിൽനിന്ന് 10 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ.
എളംകുളം മെട്രോ സ്‌റ്റേഷനുസമീപം പ്രവർത്തിക്കുന്ന സിറ ഇന്റർനാഷണൽ സ്ഥാപനത്തിന്റെ മാനേജർ നോർത്ത് പറവൂർ കൈതാരം കാണിയേത്ത് വീട്ടിൽ ഉണ്ണിമായ (27)യെയാണ് സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ ഭർത്താവും സ്ഥാപന ഉടമയുമായ ഷിനോയി ഒളിവിലാണ്.
ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സിറ ഇന്റർനാഷണലിന്റെ ആസ്ഥാന ഓഫീസ് രവിപുരത്താണ്. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്തുനൽകാമെന്ന് പറഞ്ഞാണ് ഇവർ പണം വാങ്ങുന്നത്.
കസ്‌റ്റമർ പറയുന്ന തീയതിക്ക് നാലുദിവസംമുമ്പോ ശേഷമോ ആണ് ടിക്കറ്റ് ബുക്ക് ചെയ്‌ത് നൽകിയിരുന്നത്. എന്നാൽ, കസ്‌റ്റമർ ഇക്കാര്യം ചോദ്യം ചെയ്‌താൽ ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടിവരുമെന്ന് ഇവർ പറയും.
കൊടുത്ത പണം ആവശ്യപ്പെട്ടാൽ ക്യാൻസൽ ചെയ്‌ത് 70 ദിവസത്തിനുശേഷം ലഭിക്കുമെന്ന മറുപടിയാണ് നൽകുക. അല്ലെങ്കിൽ 50 ശതമാനമേ തിരിച്ചുകിട്ടൂ എന്നും പറയും. ചിലരോട് ഒരു രൂപപോലും തിരികെ കിട്ടില്ലെന്നും പറഞ്ഞിരുന്നു.
കൂടുതൽ പണം നൽകിയാൽ ആവശ്യപ്പെട്ട സമയത്ത് ടിക്കറ്റ് നൽകാമെന്നും ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും സൗത്ത് പൊലീസ് പറഞ്ഞു. മാവേലിക്കര സ്വദേശിയിൽനിന്ന് 69,000 രൂപയും കൊല്ലം സ്വദേശിയിൽനിന്ന് 76,000 രൂപയും തട്ടിയ കേസിലാണ് ഉണ്ണിമായ പിടിയിലായത്.
ആറുമാസമായി സ്ഥാപനത്തിന്റെ പേരിൽ ഇരുപതോളം പരാതികളുണ്ട്. നാലു പരാതികളിൽ കേസെടുത്തു.
#Extortion of #money #under the #guise of air Eticket #booking; #Travel #agency #manager #arrested