കോതമംഗലം: ഊന്നുകല്ലിൽ പള്ളിയും രണ്ട് കപ്പേളകളും ആക്രമിച്ചയാൾ പിടിയിൽ. പ്രതി മാനസിക അസ്വാസ്ഥ്യമുള്ള അള്ളുങ്കൽ സ്വദേശിയാണ് പിടിയിൽ ആയത്.
ഊന്നുകല്ലിന്‍റെ വിവിധ ഭാഗങ്ങളിൽ പള്ളിക്കും രൂപക്കൂടുകൾക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ വീട്ടിൽ സിജോ (മനോജ് 40 )ആണ് ഊന്നുകൽ പോലീസിന്‍റെ പിടിയിലായത്. കുര്യൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകൾക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലം സന്ദർശിച്ച് അനേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.
തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാൾ രാത്രികാലങ്ങളിൽ ഒറ്റക്ക് കറങ്ങി നടന്ന് പല ദിവസങ്ങളിലായാണ് കൃത്യം നടത്തിയത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ കെ. ജി. ഋഷികേശന്‍ നായര്‍, എ. എസ്. ഐമാരായ എം. എസ്. ജയന്‍, മനാഫ്, സി.പി.ഒമാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Man arrested for attacking church and two chapels