പിറവം : (piravomnews.in) മണീട് ചീരക്കാട്ടുപാറയിൽ വീടിന് മുകളിൽ മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണു. വീട്ടിലുണ്ടയിരുന്ന യുവാവ് ശബ്ദംകേട്ട് ഓടിയിറങ്ങിയതിനാൽ രക്ഷപ്പെട്ടു.മേൽക്കൂര തകർന്ന് വീട്ടിലെ ഉപകരണങ്ങളെല്ലാം നശിച്ചു.
മണീട് പന്ത്രണ്ടാം വാർഡിലെ ചീരക്കാട്ടുപാറയിൽ കോടങ്കണ്ടത്തിൽ തങ്കച്ചന്റെ വീടിന് മുകളിലേക്കാണ് വലിയ പ്ലാവും കമുകുകളും പൊങ്ങല്യവും ഒരുമിച്ച് കടപുഴകി വീണത്. വലിയ പ്ലാവാണ് ആദ്യം കടപുഴകിയത്. പ്ലാവ് മറിഞ്ഞപ്പോൾ അതിനോട് ചേർന്ന് നിന്നിരുന്ന രണ്ട് കമുകുകളും പൊങ്ങല്യവും കൂടെ പതിക്കുകയായിരുന്നു.

തങ്കച്ചൻ്റെ ഇളയമകൻ പ്രകാശ് മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മരംവീഴുന്ന ശബ്ദം കേട്ട് പ്രകാശ് ഓടി പുറത്തിറങ്ങുകയായിരുന്നു. തങ്കച്ചനും ഭാര്യ സരളയും മക്കളായ പ്രസാദും പ്രകാശുമൊത്ത് കഴിയുന്ന വീടാണ് ആകസ്‌മികമായി തകർന്നത്.
വിവരമറിഞ്ഞെത്തിയ സ്ഥലവാസികളും നാട്ടുകാരും ചേർന്ന് മരത്തിൻ്റെ കൊമ്പുകൾ മുറിച്ചുനീക്കി. കൂടുതൽ നനയാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി. റബ്ബർവെട്ട് തൊഴിലാളിയാണ് തങ്കച്ചൻ. മക്കൾക്ക് സ്ഥിരജോലിയൊന്നുമില്ല. ആകെയുള്ള വീടുകൂടി തകർന്നതോടെ കുടുംബം ദുരിതക്കടലിലായി.
Trees fell on top of house in Piravam; young man ran away after hearing the sound
