---
title: "വിപഞ്ചികയുടെ മരണം കഴുത്ത് മുറുകിയെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്   "
english_title: "Vipanchika's death was caused by strangulation, says re-postmortem report"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/304307/vipanchikas-death-was-caused-by-strangulation-says-re-postmortem-report"
published_at: "2025-07-24T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881b513c51a7_vipanjika.jpg"
keywords: []
---

# വിപഞ്ചികയുടെ മരണം കഴുത്ത് മുറുകിയെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്   

> **Lead Summary:** തിരുവനന്തപുരം: ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണകാരണം കഴുത്ത് മുറുകിയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

## Article Content

തിരുവനന്തപുരം: ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണകാരണം കഴുത്ത് മുറുകിയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ബുധനാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന റീപോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചതായും പറയുന്നു. ആത്മഹത്യ ചെയ്താലോ മറ്റൊരാൾ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയാലോ ഇത്തരത്തിൽ സംഭവിക്കാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

വിപഞ്ചികയുടെ ശരീരത്തിൽ മർദനത്തിന്റേതെന്ന് സംശയിക്കുന്ന ചില പാടുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.എംബാം ചെയ്ത മൃതദേഹം ബുധനാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഷാർജയിലായിരുന്ന അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും നാട്ടിലെത്തി.

അന്വേഷണ സംഘത്തിലെ പൊലീസുകാരുടെ നേതൃത്വത്തിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിച്ചു. വിപഞ്ചികയുടെ വീട്ടുകാരുടെ ആവശ്യപ്രകാരമായിരുന്നു റീപോസ്റ്റുമോർട്ടം.വിപഞ്ചികയെയും മകൾ ഒന്നര വയസ്സുള്ള വൈഭവി എന്നിവരെ എന്നിവരെ കഴിഞ്ഞ ഒമ്പതിനാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടത്.

ഭർത്താവ് നിഥിന്റെ മാനസിക– ശാരീരിക പീഡനങ്ങൾ മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഫെയ്‌സ്ബുക്ക് സന്ദേശത്തിലും ആത്മഹത്യാകുറിപ്പിലും വിപഞ്ചിക വ്യക്തമാക്കിയിരുന്നു. രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിൽ ഒരുമിച്ച് സംസ്കരിക്കണമെന്ന വിപഞ്ചികയുടെ ബന്ധുക്കളുടെ ആവശ്യം നടപ്പായില്ല.

കുഞ്ഞിന്റെ സംസ്കാരം ഷാർജയിൽ നടത്തണമെന്ന നിഥിന്റെ ആവശ്യം ഷാർജ നിയമപ്രകാരം നടപ്പാക്കുകയായിരുന്നു.ചൊവ്വ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരൻ വിനോദ് എന്നിവരും മൃതദേഹത്തോടൊപ്പം എത്തിയിരുന്നു.

കുടുംബത്തിന്റെ ആവശ്യപ്രകാരം ബുധൻ പകൽ പന്ത്രണ്ടിന് വിപഞ്ചികയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട്‌ ആറോടെ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/304307/vipanchikas-death-was-caused-by-strangulation-says-re-postmortem-report)