പാലക്കാട്: ( piravomnews.in ) കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിൻ ആണ് മരിച്ചത്.
പൊൽപ്പുളളി കൈപ്പക്കോട് സ്വദേശി എൽസി മാർട്ടിൻ, മക്കളായ എമിലീന മരിയ മാർട്ടിൻ, ആൽഫ്രഡ് പാർപ്പിൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം ഗുരുതരമായിപരിക്കേറ്റത്. മൂവർക്കും 90 ശതമാനത്തിലധികം പൊളളലേറ്റിരുന്നു. മുതിർന്ന കുട്ടിയ്ക്ക് നിസാര പരിക്കുകളുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് എൽസി മാർട്ടിൻ.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറിൽ കയറിയപ്പോഴായിരുന്നു സംഭവം. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്തായിരുന്നു കുട്ടികളും എൽസിയും കിടന്നിരുന്നത്. കാറിന്റെ പിൻവശത്തായിരുന്നു തീ ഉയർന്നത്.
കാർ സ്റ്റാർട്ട് ചെയ്ത ഉടൻ പെട്രോളിന്റെ മണംവന്നുവെന്നും രണ്ടാമത് സ്റ്റാർട്ട് ചെയ്യാൻ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചതെന്നും കുട്ടി പറഞ്ഞതായി ആംബുലൻസിൽ ഉണ്ടായിരുന്ന അയൽവാസി പറഞ്ഞിരുന്നു. ഏറെ നാളായി ഉപയോഗിക്കാതെ കിടന്ന കാറാണ് പൊട്ടിത്തെറിച്ചത്. എൽസിയുടെ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്.
A four-year-old girl who was injured in a car explosion accident died while undergoing treatment.
