മുളന്തുരുത്തി.... മുളന്തുരുത്തിയിൽ മണ്ണ് മാഫിയ പിടിമുറുക്കി;അധികാരികളുടെ മൗന അനുവാദം എന്ന് ആരോപണം. രണ്ടേക്കർ വരുന്ന പുളിക്കമാലി പുല്ലമ്പാൽ മല ഇടിച്ചുനിരത്തി നടത്തുന്ന മണ്ണു കച്ചവടത്തിനെതിരേയാണ് നാട്ടുകാരുടെ പ്രതിഷേധം.
കുടിവെള്ളം വറ്റി നാടു മുഴുവൻ വരൾച്ചയിലേക്കു കൂപ്പുകുത്തുകയും മൂവാറ്റുപുഴയാറിൽ നിന്നും ആവശ്യത്തിനു കുടിവെള്ളം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത് രാജൻ ചൂണ്ടിക്കാട്ടി. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ള മുളന്തുരുത്തി പഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറി നൽകുന്ന അനധികൃത ബിൽഡിങ് പെർമിറ്റിന്റെ ബലത്തിലാണ് മുളന്തുരുത്തിയിൽ മണ്ണ് മാഫിയകൾ അഴിഞ്ഞാടുന്നത്. ഈ പെർമിറ്റുകളുടെ സഹായത്തോടെയാണ് മൈനിങ് ആൻഡ് ജിയോളജിയിൽ നിന്നും അനധികൃതമായി മണ്ണെടുക്കുന്നതിനുള്ള അനുമതിയും നേടിയെടുത്തത്.
ബിൽഡിങ് പണിയാതെ പ്ലോട്ടുകളായി തിരിച്ച് സ്ഥലം വിൽപ്പന നടത്തുന്നതിനാണ് ഇത്തരത്തിൽ മണ്ണെടുക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ മണ്ണെടുത്തിട്ടും കെട്ടിടം പണിയാത്തതും മറ്റ് ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിച്ചതുമായ മുഴുവൻ സ്ഥലം ഉടമകൾക്കുമെതിരേ നടപടിയെടുക്കണമെന്നും ഇതിനെല്ലാം കൂട്ടുനിൽക്കുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരേ വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷണവും നടത്തണമെന്നും രഞ്ജിത്ത് രാജൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ചും സ്ഥലപരിശോധന പോലും നടത്താതെ അനുമതി നൽകുന്ന മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെതിരേയും ജില്ലാ കളക്ടർ, റവന്യൂമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അറിയിച്ചു.
Soil mafia seizes Mulanthuruthi; Alleged tacit permission of authorities