മൂവാറ്റുപുഴ : (piravomnews.in) ഫുട്ബോൾ മത്സരത്തിനിടെ മകനു ചുവപ്പു കാർഡ് കാണിച്ചു പുറത്താക്കിയതിൽ പ്രകോപിതനായ പിതാവ് കളിക്കളത്തിൽ വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
മൂവാറ്റുപുഴ പ്ലാമൂട്ടിൽ ഹാരിസ് അമീറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. മാറാടിയിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത ഫുട്ബോൾ മത്സരത്തിനിടെയാണു വടിവാൾ വീശി കളി തടസ്സപ്പെടുത്തുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.
മൂവാറ്റുപുഴയിലെ മുതിർന്ന മുസ്‌ലിംലീഗ് നേതാവിന്റെ മകനാണ് ഹാരിസ്.പൊതുസ്ഥലത്ത് ആയുധവുമായി എത്തി സംഘർഷം സൃഷ്ടിച്ചതുൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്താണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കളിക്കിടെ ഫൗൾ ചെയ്തതിനു ഹാരിസിന്റെ മകനെ റെഡ് കാർഡ് നൽകി റഫറി പുറത്താക്കിയിരുന്നു.
എന്നാൽ കളിക്കളത്തിൽ നിന്നു പുറത്തു പോകാൻ വിസമ്മതിച്ചതിനെ തുടർന്നു കളിക്കാർ തമ്മിൽ കയ്യാങ്കളി നടന്നു. ഇതിനിടെ മകനെ മറ്റു കളിക്കാർ കയ്യേറ്റം ചെയ്തു എന്ന് അറിഞ്ഞാണു ഹാരിസ് വടിവാളുമായി എത്തിയത്.
വടിവാൾ വീശി കുട്ടികളെ ഭീഷണിപ്പെടുത്തിയ ഹാരിസിനെ കൂടെ എത്തിയവർ തന്നെയാണ് പിന്തിരിപ്പിച്ചത്. വടിവാൾ വീശി വധഭീഷണി മുഴക്കിയെന്നും സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് ആക്രമിക്കും എന്നു ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് കുട്ടികൾ പരാതി നൽകിയതോടെയാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തു വരികയും നടപടി ആവശ്യപ്പെട്ട് റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
'Ente mon red kardo?': #With a baton, #created an #atmosphere of terror; Father #arrested