കൊല്ലം: (piravomnews.in) പതിനഞ്ചുവയസ്സുള്ള വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിന് 51 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും.
കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളാണ് ശൂരനാട് പടിഞ്ഞാറ് വാഴപ്പള്ളി വടക്കത്തുവീട്ടിൽ ദിലീപി(27)ന് ശിക്ഷ വിധിച്ചത്. പ്രതി തുടർച്ചയായി 20 വർഷം തടവ് അനുഭവിക്കണം.
ഏറെനാളായി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു ദിലീപ്. വിവാഹവാഗ്ദാനം നൽകി ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിച്ചു.
2020 ഡിസംബറിൽ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.
വിവരം പരിശോധന നടത്തിയ ഡോക്ടർ ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതനുസരിച്ച് ശൂരനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്.
ഡിവൈ.എസ്.പി. ആയിരുന്ന രാജ്കുമാർ, സി.ഐ. ഫിറോസ്, എസ്.ഐ. റഷീദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
കേസിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയ ദിലീപ് അതിജീവിതയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ നരഹത്യക്ക് കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കരുനാഗപ്പള്ളി സബ് കോടതയിൽ വിചാരണ നടക്കാനിരിക്കുകയാണ്.
ഒളിവിൽപ്പോയ പ്രതി അതിജീവിതയുടെ സഹോദരനെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഈ കേസ് കൊട്ടാരക്കര എസ്.സി.-എസ്.ടി. കോടതിയിലാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ സോജ തുളസീധരൻ, എൻ.സി.പ്രേംചന്ദ്രൻ എന്നിവരും പ്രോസിക്യൂഷൻ സഹായിയായി സി.പി.ഒ. മേരി ഹെലനും കോടതിയിൽ ഹാജരായി.
The student was tortured and made #pregnant by #pretending to be in love, the #young #man was #sentenced to #severe #imprisonment and fine