പറവൂർ : (piravomnews.in) നഗരസഭാ ഭരണനേതൃത്വത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സെക്രട്ടറി ജോ ഡേവിസിനെതിരെ നടപടിയെടുക്കാൻ ഭരണപക്ഷത്തിന്റെ നീക്കം.
നഗരസഭാ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി ജോ ഡേവിസിന് നഗരസഭാ അധ്യക്ഷ ബീന ശശിധരൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം. സെക്രട്ടറി വ്യാഴാഴ്‌ചമുതൽ അവധിയിൽ പ്രവേശിച്ചു.
നഗരസഭാ ഓഫീസിനുമുകളിലെ അനധികൃത നിർമാണം പൊളിക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവ് ഇറക്കിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്ന ഭരണപക്ഷ ആവശ്യം നിയമപരമായി ശരിയല്ലെന്ന നിലപാട് സെക്രട്ടറി സ്വീകരിച്ചതാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്.
ഇതിൽ നഗരസഭാ അധ്യക്ഷ ഹൈക്കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതും സെക്രട്ടറി ചോദ്യംചെയ്തു. പ്രതിപക്ഷവും എതിർപ്പുയർത്തിയതോടെ വ്യാജ സത്യവാങ്മൂമൂലം നൽകിയതിൽ ഭേദഗതി ആവശ്യപ്പെട്ട് ഭരണനേതൃത്വം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മെമ്മോകൾ നൽകി കീഴുദ്യോഗസ്ഥരെ സമ്മർദത്തിലാക്കി, നഗരസഭാ അധ്യക്ഷയുടെ അനുമതിയില്ലാതെ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി എന്നതടക്കം പത്തു കാര്യങ്ങളാണ് സെക്രട്ടറിക്ക് നൽകിയ മെമ്മോയിലുള്ളത്.
ഭരണനേതൃത്വത്തിന്റെ വഴിവിട്ട പോക്കിൽ പ്രതികരിച്ചതിനാണിതെന്ന് പ്രതിപക്ഷനേതാവ് ടി വി നിഥിൻ പറഞ്ഞു. നഗരസഭയുടെ ഇരുമ്പ് ആക്രിസാധനങ്ങൾ മോഷ്ടിച്ച ജീവനക്കാരെ സംരക്ഷിച്ച ഭരണപക്ഷ നിലപാടിനെതിരെ സെക്രട്ടറി പ്രതികരിച്ചു.
ചന്തയുടെ പ്രവർത്തനത്തിൽ അതൃപ്‌തി രേഖപ്പെടുത്തി മലിനീകരണ നിയന്ത്രണബോർഡ് നഗരസഭയ്ക്ക് അയച്ച നോട്ടീസിലും സെക്രട്ടറിയുടെ നിലപാട് ഭരണനേതൃത്വത്തിന് എതിരായിരുന്നു. തെറ്റുകൾ ചൂണ്ടിക്കാട്ടിയ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്നും നിഥിൻ പറഞ്ഞു.
#He took a #stand against #mismanagement; #Paravur #Municipality to #hunt #down the #secretary