കൊച്ചി: (piravomnews.in) അങ്കമാലി താലൂക്കാശുപത്രിയിലെ ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളിയെന്ന സിനിമാ ചിത്രീകരണം വിവാദമായതോടെ രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചു.
രണ്ടുദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്. ആദ്യദിവസം രാത്രിയിലെ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.
രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രി ക്വാഷ്വാലിറ്റിയിൽ ചിത്രീകരണം നടത്തിയതിനെതിരെയായിരുന്നു നടപടി. ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചത്.
അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം തേടിയിരുന്നു.
വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
#Movie #shooting at #Taluka #Hospital; #Due to the #controversy, the #shooting of the #second #day was #abandoned