കൂത്താട്ടുകുളം : (piravomnews.in) കാക്കൂർ സഹകരണ ബാങ്കിന്റെ ഭക്ഷ്യസംസ്കരണ കമ്പനിയായ കാസ്കോയുടെ മരച്ചീനി (മലബാർ ടപ്പിയോക്ക) ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു.
കുഴിക്കാട്ടുകുന്നിലെ ഫാക്ടറിയിൽനിന്ന് 25 ടൺ പച്ചമരച്ചീനിയുടെ ആദ്യ കണ്ടെയ്‌നർ പുറപ്പെട്ടു. ഫ്രീസറിൽനിന്ന് പുറത്തെടുത്താൽ ഏതാനും സമയംകൊണ്ട് ഉപയോഗിക്കാവുന്നതരത്തിലാണ് സംസ്കരണം.
പ്രദേശത്തെ കർഷകരിൽനിന്ന് സംഭരിച്ച മരച്ചീനി (കപ്പ) തൊലികളഞ്ഞ് മുറിച്ച് നടുവിലെ നാര് നീക്കി മൈനസ് 40 ഡിഗ്രിയിൽ ഫ്രീസ് ചെയ്ത് പാക്കറ്റാക്കും.
സംസ്കരണംമുതൽ റീട്ടെയിൽ ഔട്ട്‌ലെറ്റിലെ വിതരണംവരെ ഫ്രീസറിൽ മൈനസ് 18 ഡിഗ്രിയിൽ സൂക്ഷിക്കുന്ന ഉൽപ്പന്നമാണ് ദുബായ് തുറമുഖംവഴി ഗൾഫ് രാജ്യങ്ങളിലെത്തുക.
ഇത് രണ്ടുവർഷംവരെ കേടുകൂടാതെയിരിക്കും. കൂത്താട്ടുകുളത്തെ ടിനാഷേ കമ്പനിയുമായി സഹകരിച്ചാണ് കയറ്റുമതി. ഇത്തവണ കർഷകരിൽനിന്ന് 60 ടൺ മരച്ചീനിയാണ് കാസ്കോ സംഭരിച്ചത്.
സംസ്ഥാനത്തെ മൂന്ന് സഹകരണ സംഘങ്ങൾക്കുകീഴിൽ ഉൽപ്പാദിപ്പിച്ച 12 ടൺ മൂല്യവർധിത കാർഷികോൽപ്പന്നങ്ങൾ ചൊവ്വാഴ്‌ച വല്ലാർപാടത്തുനിന്ന് അമേരിക്കയിലേക്ക് അയച്ചിരുന്നു.
കാക്കൂർ ബാങ്കിന്റെ കാസ്കോ ശീതീകരിച്ച മരച്ചീനി, ഉണക്കമരച്ചീനി, വാരപ്പെട്ടി സഹകരണ സംഘത്തിന്റെ മസാല മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, തങ്കമണി സഹകരണ സംഘത്തിന്റെ തേയിലപ്പൊടി എന്നിവയാണ് അയച്ചത്.
മുൻ എംഎൽഎ എം ജെ ജേക്കബ്, ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് എന്നിവർ ചേർന്ന് കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്തു.
പി ബി രതീഷ്, എം ജി രാമചന്ദ്രൻ, വർഗീസ് മാണി, ബിനോയ് അഗസ്റ്റിൻ, സനൽ ചന്ദ്രൻ, ജോൺസൺ വർഗീസ്, സൈബു മടക്കാലി, സി ടി ശശി, കെ കെ രാജ്കുമാർ, ബെയിൽ ചന്ദ്രൻ, ബാങ്ക് സെക്രട്ടറി പ്രദീപ് കൃഷ്ണൻ, കൃഷി ഓഫീസർ ടി കെ ജിജി എന്നിവർ സംസാരിച്ചു.
#Kakur's #Kappa has #started #exporting to #Gulf #countries