തൊടുപുഴ : (piravomnews.in) തൊടുപുഴയിൽ കഴിഞ്ഞ ദിവസം ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് യാത്രികർ.
20 യാത്രക്കാർ ആണ് ബസിലുണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലും. ഞെട്ടിയുണരുമ്പോൾ റോഡിൽ നിന്നും ഒരു വശത്തേയ്ക്ക് മറിഞ്ഞ് കിടക്കുന്ന വാഹനം.
തൊട്ടുമുന്നിലെ കൽക്കെട്ടിന് താഴെയായി 50 അടിയിലേറെ താഴ്ചയിലുള്ള ഗർത്തവും. ഇന്നലെ ഉച്ചയ്ക്ക് പാലാ - തൊടുപുഴ റൂട്ടിൽ കുറിഞ്ഞിക്ക് സമീപത്തെ വളവിലായി മറിഞ്ഞ അന്തർ സംസ്ഥാന സർവീസ് ബസിന്റെ അവസ്ഥയാണിത്.
ബാംഗ്ലൂര്‍-തിരുവല്ല റോഡില്‍ സര്‍വീസ് നടത്തുന്ന സൂരജ് ട്രാവല്‍സിന്റെ ബസ് കുറിഞ്ഞിയിലെ കുഴുവേലി വളവെന്ന കൊടുംവളവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മറിഞ്ഞത്.
കനത്ത മഴയിൽ റോഡിലെ വളവിൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വളവില്‍ മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. രണ്ടര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവിലാണ് ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്.
അപകടത്തിൽ റോഡരികിലെ വൈദ്യുതി തൂണ് ഒടിഞ്ഞ് പ്രദേശത്തെ വൈദ്യുതി മുടങ്ങി. വൈദ്യുതി കമ്പികള്‍ താഴ്ന്ന് ബസില്‍ മുട്ടുന്ന രീതിയിലായിരുന്നു. വൈദ്യുതി മുടങ്ങിയതും അപകടം ഒഴിവാക്കി.
ബസിന്റെ മുകളില്‍ കയറി നിന്ന് ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. പെട്ടന്ന് തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പലതവണ അപകടമുണ്ടായ സ്ഥലമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
#Tourist bus #accident: 20 #passengers, #overturned 50 feet, #narrowly #escaped #disaster