കൊച്ചി : (piravomnews.in) വെള്ളിയാഴ്‌ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ല പുർണസജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കലക്ടർ എൻ എസ് കെ ഉമേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെള്ളി രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13,52,692 സ്ത്രീകളും 12,82,060 പുരുഷൻമാരും 13 ട്രാൻസ്ജെൻഡറും ഉൾപ്പെടെ ആകെ 26,34,783 വോട്ടർമാരുണ്ട്. 2294 പോളിങ് സ്‌റ്റേഷനുകൾ സജ്ജമാക്കി.
പൊതുനിരീക്ഷകരെയും ചെലവുനിരീക്ഷകനെയും പൊലീസ് നിരീക്ഷകനെയും നിയോഗിച്ചു. പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴം രാവിലെ എട്ടുമുതൽ ആരംഭിക്കും. 2753 ബാലറ്റ് യൂണിറ്റുകളും 2753 കൺട്രോൾ യൂണിറ്റുകളും 2914 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്.
പോളിങ് ഡ്യൂട്ടിക്ക് 11,028 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 1735 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സജ്ജമാണ്. വെള്ളി രാവിലെ മോക്‌പോളിങ് ആരംഭിക്കുന്നതുമുതൽ വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള നടപടികൾ കലക്‌ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും.
ഇരുപത്തെട്ട് ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും. വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് പ്രധാന രേഖ. ഇത് ഇല്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച രേഖകളും ഉപയോഗിക്കാം.
വോട്ടെടുപ്പിനുശേഷം എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും കുസാറ്റിലെ സ്‌ട്രോങ് റൂമിലും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലേത് യുസി കോളേജിലെ സ്ട്രോങ് റൂമിലും സൂക്ഷിക്കും.
കോതമംഗലം, മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ യഥാക്രമം ഇടുക്കി, കോട്ടയം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് മാറ്റും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
സിറ്റി പൊലീസ് കമീഷണർ എസ് ശ്യാം സുന്ദർ, റൂറൽ എസ്‌പി വൈഭവ് സക്സേന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
26,34,783 #voters to the #pollingbooth; #Voting #tomorrow from 7 am to 6 pm