കൊച്ചി : (piravomnews.in) നഗരപാതകൾക്ക് വെളിച്ചവും കൊച്ചി കോർപറേഷന് വലിയ സാമ്പത്തികലാഭവും നൽകുന്ന എൽഇഡി തെരുവുവിളക്ക് പദ്ധതിയിൽ ഇതുവരെ സ്ഥാപിച്ചത് 5000 വിളക്കുകൾ.
നഗരത്തിലെ 85 റോഡുകളിലാണ് പഴയ വിളക്കുകൾ മാറ്റി മേന്മയേറിയ പുതിയ എൽഇഡി വിളക്കുകൾ സ്ഥാപിച്ചത്. സിഎസ്‌എംഎൽ പദ്ധതിയിൽ 40 കോടി രൂപ ചെലവിലാണിത് നടപ്പാക്കുന്നത്. 40,400 എൽഇഡി വിളക്കുകള്‍ സ്ഥാപിക്കും.
കോർപറേഷന് വലിയ സാമ്പത്തികമെച്ചം ഉണ്ടാക്കുന്ന പദ്ധതിയാണിത്. വിളക്കുകൾക്ക് ഏഴുവർഷംവരെ വാറണ്ടിയുണ്ട്. അഞ്ചുവർഷംവരെ പ്രവർത്തനവും പരിപാലനവും വിളക്ക് സ്ഥാപിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. നഗരസഭയുടെ സാമ്പത്തികബാധ്യത ഇതുവഴി കുറയും.
വൈദ്യുതി ബില്ലിൽ ഉണ്ടാകുന്ന വ്യത്യാസമാണ് മറ്റൊരു സവിശേഷത. തെരുവുവിളക്കുകൾ പ്രവർത്തിപ്പിക്കാൻമാത്രം മാസം ഒരുകോടി രൂപയോളം വൈദ്യുതി ബിൽ ഇനത്തിൽ നിലവിൽ ചെലവുണ്ട്. എൽഇഡി വിളക്കുകൾ വരുന്നതോടെ ബിൽ തുക 29 ലക്ഷം രൂപയായി കുറയും.
ഈയിനത്തിൽമാത്രം വർഷം ഒമ്പതുകോടി രൂപയോളം ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. പരിപാലന ഇനത്തിൽ ആദ്യ അഞ്ചുവർഷം 2.5 കോടി രൂപയോളം ലാഭിക്കാനാകും.
അതുകൂടി ചേർത്താൽ വർഷംതോറും 11.5 കോടി രൂപ നഗരസഭയ്ക്ക് ലാഭിക്കാം. എൽഇഡി വിളക്കുകൾ ഗ്രൂപ്പ് കൺട്രോൾ സംവിധാനത്തിലൂടെ നിയന്ത്രിക്കാനും വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും കേടുപാടുകൾ സംഭവിച്ചാൽ ഉടനടി പരിഹാരിക്കാനുമാകും.
5000 #lights have been #installed under the #LED #street #lighting #project so #far