ചെന്നൈ: (piravomnews.in) ഓടുന്ന ട്രെയിനിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ അറുപ്പുകോട്ടെ സ്വദേശിയായ സതീഷ് കുമാർ പിടിയില്‍. ഈറോഡ് ജില്ലയിലെ ഓൾഡ് കരൂർ റോഡ് സ്വദേശിനി(26)യുടെ പരാതിയിലാണ് കേസെടുത്തത്.

ഏതാനും മാസങ്ങളായി തൂത്തുക്കുടിയിലെ സ്വകാര്യ കോച്ചിങ് സെന്ററിൽ പഠിക്കുകയായിരുന്നു യുവതി. പിതാവിനു സുഖമില്ലെന്നറിഞ്ഞു വീട്ടിലേക്കു പോകവേ, തൂത്തുക്കുടി–ഓഖ വിവേക് എക്സ്പ്രസിലായിരുന്നു സംഭവം.
വിരുദുനഗർ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ സ്വകാര്യ പെയ്ന്റ് കടയിലെ ചുമട്ടുതൊഴിലാളിയായ സതീഷ് കുമാർ യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ പിന്നീട് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
അതോടെ, യുവതി 139 എന്ന ഹെൽപ്‌ലൈൻ നമ്പരിൽ വിളിച്ച് പരാതി അറിയിച്ചു. ട്രെയിൻ ഡിണ്ടിഗൽ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസെത്തി സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
ഏതാനും ദിവസം മുൻപ് ആന്ധ്ര സ്വദേശിനിയായ ഗർഭിണിക്കു നേരെയും സമാനരീതിയിൽ പീഡനശ്രമമുണ്ടായി. ട്രെയിനിൽനിന്നു പുറത്തേക്കു തള്ളിയിട്ടതിന്റെ ആഘാതത്തിൽ യുവതിയുടെ ഗർഭസ്ഥശിശു മരിച്ചിരുന്നു.
#Attempt to #molest a #young #woman in a #drunken state on a #running #train
