പറവൂർ : (piravomnews.in) പള്ളിപ്പുറം പാണ്ടിപ്പിള്ളിൽവീട്ടിൽ അംബ്രോസിനെ (52) വധിക്കാൻ ശ്രമിച്ച കേസിൽ പള്ളിപ്പുറം പഴമ്പിള്ളിവീട്ടിൽ ജീവൻ (26), തേവാലിൽ അനീഷ് (34), കാഞ്ഞിരത്തിങ്കൽവീട്ടിൽ സിജോഷ് (28), പുത്തൻപാടത്തുവീട്ടിൽ ജോയൽ (27) എന്നിവരെ പന്ത്രണ്ടരവർഷം കഠിനതടവിന് പറവൂർ പ്രിൻസിപ്പൽ അസി. കോടതി ജഡ്ജി വിൻസി ആൻ പീറ്റർ ജോസഫ് ശിക്ഷിച്ചു.
പ്രതികള്‍ 16,000 രൂപ വീതം പിഴയുമൊടുക്കണം. 2016 സെപ്തംബർ നാലിന് രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം. അംബ്രോസിന്റെ മകന്റെ സുഹൃത്തുക്കളാണ് പ്രതികൾ.
ഇവരോട് കൂട്ടുകൂടരുതെന്ന് മകനോട് പറഞ്ഞതിലുള്ള വിരോധംമൂലം പ്രതികൾ സംഘം ചേർന്ന് ഇരുമ്പുപൈപ്പുകൊണ്ട് അംബ്രോസിന്റെ തലയ്‌ക്കടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
ഇത് തടയാൻ ശ്രമിച്ചവരെയും പ്രതികൾ ആക്രമിച്ചു. മുനമ്പം എസ്ഐയായിരുന്ന ജി അരുണാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദീപ മനോജ് ഹാജരായി.
#Attempt to #kill #friend's #father: #twelve and a #half years #rigorous #imprisonment for the #accused