പിറവം : (piravomnews.in) നഗരസഭാ പരിധിയിൽ ശുദ്ധജല പൈപ്പുകൾ പൊട്ടുന്നതു പതിവായതോടെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
ചോർച്ച സംബന്ധിച്ചു അധികൃതരെ അറിയിച്ചെങ്കിലും നടപടി വൈകുന്നതു പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പമ്പിങ് നിലയ്ക്കുന്ന സമയങ്ങളിൽ മാലിന്യം തിരികെ പൈപ്പിനുള്ളിലേക്കു കയറുന്നതിനു സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കരക്കോട് എംവിഐപി കനാൽ റോഡിനു സമീപം പൈപ്പ് ചോർന്നു വെള്ളം ഒഴുകി കമ്പനിപ്പടിയിയിൽ എത്തിയാണ് ഓടയിലേക്കു ചേരുന്നത്. 3 മാസമായി ചോർച്ച തുടരുന്നതായി കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ പറഞ്ഞു.
പല തവണ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കക്കാട് റോഡിൽ റേഷൻകട ജംക്‌ഷനു സമീപമാണു മറ്റൊരു പ്രധാന ചോർച്ച. റോഡിനടിയിൽ നിന്നു ഉറവ പോലെ രൂപപ്പെട്ട ചോർച്ചയിലൂടെ നൂറു കണക്കിനു ലീറ്റർ ജലമാണ് പാഴാകുന്നത്.
കക്കാട് പദ്ധതിയുടെ ശുദ്ധീകരണ ശാലയിൽ നിന്നു ഏതാനും മീറ്റർ അകലെ യാണു പൊട്ടിയ ഭാഗം സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം, പി.ഒ ജംക്‌ഷൻ ഉൾപ്പെടെ ഒട്ടേറെ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകളാണ് ഇവിടങ്ങളിലെല്ലാം ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്നത്.
#Pipes #burst; #Water #scarcity #continues