കൂത്താട്ടുകുളം : (piravomnews.in) ബുധനാഴ്ച പെയ്ത വേനൽമഴയിൽ കൂത്താട്ടുകുളം മേഖലയിൽ വ്യാപക നാശം.
വ്യാഴാഴ്‌ചയും വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിക്കാനായില്ല. കൂത്താട്ടുകുളം നഗരസഭയിലും തിരുമാറാടി, പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലുമായി ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
കൂത്താട്ടുകുളം, പിറവം, പാമ്പാക്കുട സെക്‌ഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിലായി ഇരുനൂറിലേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ തകർന്നു. വലിയ മരങ്ങൾ കടപുഴകി വീണത് വെട്ടിനീക്കാനാകാത്ത സാഹചര്യമുണ്ട്.
വലിയ മരങ്ങൾ വെട്ടിമാറ്റുന്നതിനും റോഡിൽനിന്ന് നീക്കംചെയ്യുന്നതിനും കെഎസ്‌ഇബിക്ക് വലിയ പണച്ചെലവും കാലതാമസവുമുണ്ടാകുന്നുണ്ട്.
ഇവ നീക്കുന്നതിനായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
കൂത്താട്ടുകുളം നഗരസഭാ പ്രദേശത്ത് കാറ്റിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. വ്യാപക കൃഷിനാശവുമുണ്ടായി. നഗരസഭ മൂന്നാം ഡിവിഷനിലെ വലിയ കരോട്ട് ജോസിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്ന് സമീപ വീടിന്റെ ടെറസിലേക്ക് വീണു.
ആമ്പല്ലൂർ പഞ്ചായത്ത് ആറാം വാർഡിൽ കുന്നപ്പള്ളി മാരിയിൽ അസിസിന്റെ വീട് പൂർണ്ണമായും തകർന്നു. അർബുദ രോഗിയായ അസിസിനേയും കുടുംബത്തെയും അയൽവാസിയുടെ വീട്ടിലേക്ക് മാറ്റി. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
ടിബി കവലയിൽ ഹോട്ടലിന്റെ ബോർഡ് വീണ് 10 ഇരുചക്രവാഹനങ്ങൾ തകർന്നു. ഇടയാർ കവലയ്‌ക്കുസമീപം വീടിന്റെ മുകളിലെ ഷീറ്റ് മേഞ്ഞ ഭാഗം പറന്ന് സമീപത്തെ വീടിനുമുകളിൽ വീണു. നഗരസഭയിൽ ചെമ്പോന്തയിൽ ജോയിക്കുട്ടി ജോൺ, തോമസ് കുട്ടി എന്നിവരുടെ പുരയിടത്തിലെ മരം റോഡിലേക്ക് മറഞ്ഞുവീണു.
കൂത്താട്ടുകുളം അഗ്നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻനായരുടെ നേതൃത്വത്തിൽ രണ്ട് വാഹനങ്ങളിലായി സേന ഇരുപതോളം സ്ഥലത്ത് മരങ്ങൾ വെട്ടിമാറ്റി. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ നഗരസഭാ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ സന്ദർശിച്ചു.
വാളിയപ്പാടത്ത് കോവൂർ പുത്തൻപുരയിൽ സിറിയക് ജോണിന്റെ രണ്ടേക്കറോളം വാഴക്കൃഷി നശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒലിയപ്പുറം, ഉപ്പുകണ്ടം പ്രദേശങ്ങളിൽ ചേലപ്പുറം താഴം, നിരപ്പത്താഴം, കുഴിക്കാട്ടുകുന്ന് എന്നിവിടങ്ങളിൽ മരങ്ങൾ വീണും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.
ഒലിയപ്പുറം–-ഉപ്പുകണ്ടം റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഒലിയപ്പുറം–-വെട്ടിക്കാട്ടുപാറ റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കുഴിക്കാട്ടുകുന്ന് കുരുമ്പേതാഴത്ത് ലീലയുടെ വീടിനുമുകളിലേക്ക് റബർ മരം വീണത് അഗ്നി രക്ഷാസേനയെത്തി മുറിച്ചുനീക്കി.
ഇലഞ്ഞി പഞ്ചായത്തിലെ മുത്തോലപുരം കാരാക്കുഴി തങ്കച്ചൻ ദേവസ്യ, പുത്തൻപുര മാത്യു ജോസഫ്, കിഴക്കേ പുരയിടത്തിൽ ആൻ അഗസ്റ്റിൻ, നാടുകുന്നേൽ ജാസ്മിൻ തോമസ്, പറയടത്തിൽ ക്രിസ്റ്റഫർ, അരഞ്ഞാണിയിൽ പ്രിൻസ് ജോർജ് എന്നിവരുടെ വീടുകൾക്ക് മരം വീണ് കേടുപാടുകളുണ്ടായിട്ടുണ്ട്.
#Widespread #damage in #Koothatkulam #region #during #summerrains