ആലുവ : (piravomnews.in) ഇന്ത്യൻ നദികളിലെ ഏറ്റവും വലിയ നീന്തൽ മത്സരമായ "കൊച്ചി സ്വിമ്മത്തോൺ' പെരിയാർ ആലുവ കടത്തുകടവിൽ സംഘടിപ്പിച്ചു.
സ്വിമ്മത്തോണിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും മലേഷ്യയിൽനിന്നുമായി 610 പേർ പങ്കെടുത്തു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സാന്റോസ് കിങ്, ടിഡികെ സ്പോർട്‌സ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
മത്സരാർഥികൾക്കും വിജയികൾക്കും ഫിനിഷർ മെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചു. 10 മൈൽ റിവർ അൾട്രാ (16.1 കിലോമീറ്റർ) മാരത്തൺ പുരുഷവിഭാഗത്തിൽ അശ്വിൻകുമാറും (മുംബൈ), വനിതാവിഭാഗത്തിൽ മിഹിക കൊളംബേക്കറും വിജയികളായി.
10 കിലോമീറ്റർ റിവർ മാരത്തൺ പുരുഷവിഭാഗത്തിൽ വിക്രാന്ത് മോറും വനിതാവിഭാഗത്തിൽ റീവ പരബും (മുംബൈ) വിജയിച്ചു. ആറു കിലോമീറ്റർ ദീർഘദൂര പുരുഷവിഭാഗത്തിൽ മുഹമ്മദ് അബ്ദുൾ ബാഷിതും (മംഗളൂരു), വനിതകളിൽ വന്ദിത ധാരിയാലും (ഗോവ) വിജയിച്ചു.
രണ്ടു കിലോമീറ്റർ ഹ്രസ്വദൂര നീന്തൽ പുരുഷന്മാരിൽ ശ്രീനന്ദ് ശ്രീനിവാസും (ബംഗളൂരു), വനിതകളിൽ പാലപർത്തി വെണ്യശ്രീയും (ബംഗളൂരു) വിജയിച്ചു. 400 മീറ്റർ സ്പ്രിന്റ് പുരുഷവിഭാഗത്തിൽ ഷർവാൻ അനിൽ പേത്തേ (കോഹ്‌ലാപുർ), വനിതകളിൽ പി അശ്വനിയും ജയിച്ചു.
മത്സരത്തിനായി പുഴയിൽ പ്രത്യേക ട്രാക്ക് തയ്യാറാക്കി. നീന്തൽ പ്രോത്സാഹിപ്പിക്കുക, പുഴ സംരക്ഷിക്കുക, മുങ്ങിമരണങ്ങൾ ഒഴിവാക്കുക, കേരളത്തിൽനിന്ന് ഒരു ഒളിമ്പ്യനെയെങ്കിലും കണ്ടെത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
"#Kochi #Swimathon" was #organized by #Periyar #Aluva #Kadthukadav