കൊച്ചി : (piraavomnews.in) നഗരത്തിലെത്തുന്ന സ്‌ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുന്ന കൊച്ചി കോർപറേഷന്റെ ഷീ ലോഡ്ജിൽ ആദ്യ ആറുമാസത്തിനകം എത്തിയത് 2800 പേർ . ദിവസം 130ലധികംപേർ താമസത്തിനെത്തുന്നുണ്ട്.

കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവിൽ നവീകരിച്ചാണ് ഷീ ലോഡ്ജ് ഒരുക്കിയത്. എറണാകുളം നോർത്ത് പരമാര റോഡിൽ കൊച്ചി കോർപറേഷന്റെ സമൃദ്ധി ഹോട്ടലിനുസമീപമാണിത്.
ആകെ 96 മുറികളും 25 ഡോർമിറ്ററി കിടക്കകളും ഒരുക്കിയിട്ടുണ്ട്. വീട്ടുകാർക്കൊപ്പമെത്തുന്ന 10 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും ലോഡ്ജിൽ താമസിക്കാം. ഡോർമിറ്ററി-–-100 രൂപ, സിംഗിൾ റൂം–-- 200, ഡബിൾ റൂം–- 350 എന്നിങ്ങനെയാണ് നിരക്ക്. ഒരാൾക്ക് മൂന്നുദിവസംവരെ താമസിക്കാം.
തിങ്കളാഴ്‌ചകളിലാണ് ഷീ ലോഡ്‌ജിൽ തിരക്കേറുന്നതെന്ന് കൊച്ചി കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ പറഞ്ഞു. അഭിമുഖങ്ങൾക്കും പരീക്ഷകൾക്കും മറ്റുമായി കൊച്ചിയിലെത്തുന്നവരാണ് ഷീ ലോഡ്‌ജ് കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ആവശ്യമായ രേഖകൾ നൽകിയാൽ ഏഴു ദിവസംവരെ താമസിക്കാം. സമീപത്തുതന്നെ സമൃദ്ധി ഹോട്ടൽ പ്രവർത്തിക്കുന്നതിനാൽ അവിടെനിന്ന് കുറഞ്ഞനിരക്കിൽ ഭക്ഷണം കഴിക്കുകയുമാകാം.
പുറത്തുനിന്നുള്ള ഭക്ഷണം ലോഡ്‌ജിനകത്ത് കൊണ്ടുപോകാൻ അനുവാദമില്ല. ഇസ്തിരിപ്പെട്ടി, ഇലക്ട്രിക് കെറ്റിൽ, ഇൻഡക്‌ഷൻ കുക്കർ തുടങ്ങിയവയും കൊണ്ടുവന്ന് ഉപയോഗിക്കാനാകില്ല. ഷീ ലോഡ്‌ജിന്റെ പ്രവർത്തനങ്ങൾക്ക് രണ്ട് മേട്രന്മാരെയും മൂന്ന് ശുചീകരണത്തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരിൽനിന്ന് തെരഞ്ഞെടുത്തിട്ടുണ്ട്.
2800 #people came to #Kochi #Corporation's #She #Lodge within the first six months
