നിയമ വിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി.എൽ.സുധീറിനെ സസ്പെൻഡ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മൊഫിയയുടെ പിതാവ് പറഞ്ഞിരുന്നു.
വകുപ്പുതല അന്വേഷണ ചുമതല ഡിജിപി സിറ്റി ട്രാഫിക് അസി.കമ്മീഷണർക്ക് നൽകി. കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡിജിപിയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്.
ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വന്നതായും, മുൻപു മറ്റ് കേസുകളിൽ ഉദ്യോഗസ്ഥനുണ്ടായ വീഴ്ചകളും ഈ റിപ്പോർട്ടിൽ പരാമർശിച്ചു. നിലവിൽ എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ഗാർഹിക പീഡന പരാതിയിൽ ഒത്തുതീർപ്പിനു വിളിച്ച സിഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് മൊഫിയയെ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനില്‍ നിന്ന് പോയ മൊഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ മാനസികരോഗി എന്നു മകളെ വിളിച്ചതാണു തകർത്തതെന്നു മോഫിയയുടെ മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു. മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവ് സുഹൈലിനും മാതാപിതാക്കള്‍ക്കും സിഐക്കും എതിരെ മോഫിയ ആരോപണമുയര്‍ത്തിയിരുന്നു.
ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും മോഫിയയുടെ സഹപാഠികളും പൊലീസിനെതിരെ പ്രതിഷേധിച്ചിരുന്നു. സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സമരം വിജയം കണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
മൊഫിയയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഭര്‍ത്താവും വീട്ടുകാരും നിലവില്‍ റിമാന്‍ഡിലാണ്.
mofiya parveen suicide case ; ci sudheer suspended