ആലുവ : (piravomnews.in) വി.എസ്. അച്യുതാനന്ദനു രണ്ടാം വീടായിരുന്നു ആലുവ പാലസ്. തലസ്ഥാനം വിട്ടു മറ്റൊരു സ്‌ഥലത്ത് ഒരുപക്ഷേ, അദ്ദേഹം ഏറ്റവുമധികം താമസിച്ചിട്ടുള്ളതു പാലസിൽ ആകണം.
പാലസിലെ മെനുവും പ്രകൃതി സൗന്ദര്യവും പഴമയുടെ പ്രൗഢിയുമാണ് വിഎസിനെ ഇവിടേക്ക് ആകർഷിച്ചത്. അദ്ദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നപ്പോൾ തിരുവിതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതിക്കു പഴയ രാജകീയ പ്രതാപം തിരിച്ചു കിട്ടി.

13 കിടപ്പു മുറികളുള്ള പാലസിൽ താഴത്തെ നിലയിൽ 107-ാം നമ്പർ മുറിയായിരുന്നു വിഎസിന് ഇഷ്‌ടം. ഇതിന്റെ പിന്നിലെ വാതിലും ജനലുകളും തുറന്നിട്ടാൽ പെരിയാറും ശിവരാത്രി മണപ്പുറവും തൊട്ടടുത്തു കാണാം.
മൂന്നാറിലെ ഇടിച്ചുനിരത്തലിൻ്റെ ബ്ലൂ പ്രിന്റ്ഒരുങ്ങിയത് ഇവിടെയാണ്. പാർട്ടി ജില്ലാ സെക്രട്ടറിയുടെ കസേര തെറിപ്പിച്ച പെൻഡ്രൈവ് വിവാദത്തിനു തീ കൊളുത്തിയതും ഇവിടെ നിന്നു തന്നെ. 107-ാം നമ്പർ മുറിയോടു വിഎസിനുള്ള പ്രിയം രാഷ്ട്രീയ വൃത്തങ്ങളിൽ പ്രസിദ്ധമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ വിഎസിനു വേണ്ടി ഈ മുറി ഒഴിഞ്ഞു കൊടുത്തിട്ടുണ്ട്.
സാമ്പ്രാണിത്തിരി എരിയുന്ന മുറി വിഎസിനു റൂം ഫ്രെഷ്നറിൻ്റെ മണം ഇഷ്ടമായിരുന്നില്ല. സാമ്പ്രാണിത്തിരിയുടെ ഗന്ധത്തോടായിരുന്നു താൽപര്യം. വിഎസ് വരുന്നതിനു മണിക്കൂറുകൾക്കു മുൻപേ ജീവനക്കാർ 107ൽ സാമ്പ്രാണിത്തിരി കത്തിച്ചു പുകയ്ക്കുമായിരുന്നു. പാലസിലെ പൂന്തോട്ടത്തിനു ചുറ്റും രാവിലെയും വൈകിട്ടും 3 മണിക്കൂർ നടത്തം ദിനചര്യയുടെ ഭാഗമായിരുന്നു. സാമ്പ്രാണിത്തിരിയുടെ ഗന്ധം പരന്ന മുറിയിൽ തലയിലും കാലിലും ഓരോ തലയിണ വച്ചാണ് വിഎസ് ഉറങ്ങിയിരുന്നത്.
നാടൻ ഭക്ഷണത്തോടായിരുന്നു എസിനു പ്രിയം. നോൺ വെജ് എന്നുപറയാവുന്നതു മുനമ്പം നെയ്‌മീൻ മുള്ളില്ലാതെ ചെറിയ കഷണങ്ങളാക്കി വയ്ക്കുന്ന കറി മാത്രം. അതാകട്ടെ, വല്ലപ്പോഴും മതി. വിഎസിനു ഫ്രെഷ് പപ്പായ കഴിക്കാനും കപ്പങ്ങാത്തോരൻ ഉണ്ടാക്കാനുമായി ഒരുകാലത്തു പാലസ് വളപ്പ് നിറയെ പപ്പായച്ചെടികൾ നട്ടു വളർത്തിയിരുന്നു.
Aluva Palace was VS's second home.
