കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയതിനെ തുടർന്ന് യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. അണുബാധയെ തുടർന്നാണ് യുവാവിന്റെ വലതുകൈപ്പറ്റി മുഴുവനായി മുറിച്ചു മാറ്റിയത്. ഒരു മാസം മുമ്പാണ് കണ്ണൂർ മാടപ്പീടികയിലെ ക്ഷീര കർഷകനായ രജീഷിൻ്റെ കയ്യിൽ മീൻ കൊത്തി മുറിവുണ്ടായത്. കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് അണുബാധയ്ക്ക് കാരണമായത്. വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെ രജീഷിനെ മീൻ കൊത്തുകയായിരുന്നു.

കടു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറഞ്ഞു. ഇതേതുടർന്ന് വിരൽത്തുമ്പിൽ ചെറിയ മുറിവായിരുന്നു ഉണ്ടായിരുന്നത്. ആദ്യം കൈ കടച്ചിൽ അനുഭവപ്പെട്ടു. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് രജീഷിനെ ആശുപത്രിയിൽ പ്രവേശിച്ചത്. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു.
മാഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രജീഷിനെ കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് പറഞ്ഞു. ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്‌ടീരിയൽ അണുബാധയാണ് രജീഷിനെ ബാധിച്ചത്. അണുബാധ വിരലുകളിൽ നിന്ന് കൈപ്പത്തിയിലേക്ക് പടർന്നിരുന്നു. തലച്ചോറിനെ ബാധിക്കുമെന്നതിനാലാണ് കൈപ്പത്തി മുറിച്ചുമാറ്റാൻ ഡോക്‌ടർമാർ നിർദ്ദേശിച്ചത് എന്നും രതീഷ് കൂട്ടിച്ചേർത്തു.
A young man's palm was amputated after an infection from a fish bite.
