കൊച്ചി : (piravomnews.in) കേരളത്തിന്റെ അഭിമാനസ്ഥാപനമായ കൊച്ചി കപ്പൽശാലയുടെ ഓഹരികൾ കേന്ദ്രസർക്കാർ വീണ്ടും വിൽപ്പനയ്‌ക്കുവച്ചപ്പോൾ ഓഹരിവിപണിയിൽ കനത്ത തിരിച്ചടി.
കൊച്ചി കപ്പൽശാല ഓഹരിവില ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) 4.99 ശതമാനവും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) അഞ്ച് ശതമാനവും ഇടിഞ്ഞു.
ഓഹരിവില മുൻ ദിവസത്തെ അവസാന വിലയായ 1673 രൂപയിൽനിന്ന് 1588.50 രൂപയായി താഴ്ന്നു. ചൊവ്വാഴ്‌ച ഓഹരിവിപണി വ്യാപാരം അവസാനിപ്പിച്ചശേഷമാണ് അപ്രതീക്ഷിതമായി കേന്ദ്രം അഞ്ച് ശതമാനം ഓഹരികൾകൂടി വിൽക്കുന്നതായി പ്രഖ്യാപിച്ചത്.
‘ഡിസ് ഇൻവെസ്‌റ്റ്‌മെന്റ് ' എന്ന് പേരിട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വിൽപ്പന. രണ്ടു ദിവസത്തെ വിൽപ്പനയിലൂടെ 2000 കോടിയിലധികം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചില്ലറ നിക്ഷേപകരല്ലാത്തവർക്കാണ് ബുധനാഴ്‌ച ഓഹരി വിറ്റത്. വ്യാഴാഴ്ച ചില്ലറ നിക്ഷേപർക്ക് ലഭ്യമാകും. നിലവിലെ വിപണി വിലയേക്കാൾ 7.8 ശതമാനം കിഴിവിലാണ് ഓഹരികൾ വിൽപ്പനയ്ക്കുവച്ചത്. ഓഹരി ഒന്നിന് 1540 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്.
Do not sell #shipyard #shares; The #protest is #strong