കൊച്ചി : (piravomnews.in) സ്‌പായുടെ മറവിൽ ബംഗ്ലാദേശ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌ത മൂന്നുപേരെ പൊലീസ് പിടികൂടി.
ബംഗളൂരു സ്വദേശി സെറീന (40), വരാപ്പുഴ സ്വദേശി വിപിൻ (28), തിരുവനന്തപുരം സ്വദേശി ജഗിദ (34) എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. പോണേക്കര മനക്കപ്പറമ്പ് കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റിൽനിന്ന് ഇരുപത്തിമൂന്നുകാരിയെ പൊലീസ് രക്ഷിച്ചു.
സെറീനയാണ് യുവതിയെ ജഗിദയ്‌ക്ക് കൈമാറിയത്. കഴിഞ്ഞദിവസം സെറീനയും ജഗിദയും തമ്മിൽ പണിമിടപാടിനെച്ചൊല്ലി തർക്കമുണ്ടായി.
യുവതിയെ തിരികെ ആവശ്യപ്പെട്ടെങ്കിലും സ്ഥലത്തില്ലെന്ന് മനസ്സിലാക്കിയ സെറീന അവരെ തട്ടിക്കൊണ്ടുപോയതായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് എളമക്കര പൊലീസ് സ്ഥലത്തെത്തി.
ഇരുവരുടെയും മൊഴികളിൽ സംശയംതോന്നി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ച് അറിയുന്നത്. ബംഗ്ലാദേശ് യുവതി വിപിനൊപ്പമുണ്ടെന്ന് ജഗിദ പറഞ്ഞു. ഇവർ വിളിച്ചതനുസിച്ച് യുവതിയുമായി വിപിൻ എത്തി.
സെറീനയടങ്ങുന്ന സംഘം തന്നെ നിരവധിപേർക്ക് കാഴ്‌ചവച്ചതായി ബംഗ്ലാദേശ് യുവതി പറഞ്ഞു. 13 വയസ്സുള്ളപ്പോഴാണ് ഇന്ത്യയിൽ എത്തിയതെന്നും സെക്‌സ് റാക്കറ്റിന്റെ കെണിയിൽപ്പെടുകയായിരുന്നുവെന്നും മൊഴി നൽകി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സെറീനയെയും മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു. സംഘത്തിൽ കൂടുതൽപേരുണ്ടെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
#Sex #racket under the #guise of a #spa; 3 people were #arrested